കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘റീമൽ’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കിലോമിറ്റർ വേഗതയിലാകും റീമൽ എത്തുക. ബംഗ്ലാദേശ്-പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറയ്ക്കുമിടയിലാവും കരയിൽ പ്രവേശിക്കുക എന്നാണ് വിവരം. ഇതിനെത്തുടർന്ന് പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴ പെയ്യാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാളോടെ റീമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറയും. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
റീമൽ ചുഴലിക്കാറ്റ് കേരളത്തിന് കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം, മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക