തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മെയ് 31ഓടേ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. കാലവര്‍ഷം എത്തുന്നതോടെ സംസ്ഥാനമൊട്ടാകെ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു.
അതേസമയം,ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.
ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക