പശ്ചിമബംഗാളിലെ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. റെയിൽവേ മന്ത്രാലയത്തിൽ കഴിഞ്ഞ 10 വർഷമായി കെടുകാര്യസ്ഥതയാണെന്ന് വിമർശിച്ച മല്ലികാർജുൻ ഖാർഗെ റെയിൽവേയെ സ്വയം പ്രമോഷനുവേണ്ടി ക്യാമറ പ്ലാറ്റ്ഫോം ആക്കി മാറ്റിയത് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിന് ഉണ്ടെന്നും വ്യക്തമാക്കി.
ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ഉടനടി അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ദുഃഖം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു എന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞു.
മോദി സർക്കാറിനെ ഇന്ത്യൻ റെയിൽവേയോടുള്ള കെടുകാര്യസ്ഥതയിൽ പ്രതിക്കൂട്ടിൽ ആക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. പശ്ചിമബംഗാളിലെ സിലിഗുഡിയിലെ ജലൽപായ്ഗൂഡിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ച 15 പേരിൽ രണ്ടുപേർ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ്. ഇതുകൂടാതെ കാഞ്ചൻ ജംഗ എക്സ്പ്രസ്സിലെ ഗാർഡും മരിച്ച 15പേരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപം ഉണ്ടായ അപകടത്തിൽ ട്രെയിനിന് പിന്നിൽ ഗുഡ്സ് ട്രെയിൻ വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്.
സിഗ്നൽ മറികടന്ന് എത്തിയ ഗുഡ്സ് ട്രെയിൻ ത്രിപുരയിലെ അഗർത്തലയിൽ നിന്ന് പശ്ചിമബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻ ജംഗ എക്സ്പ്രസിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. പാസഞ്ചർ ട്രെയിനിന്റെ 3 കോച്ചുകൾ ഇടിയുടെ ആഘാതത്തിൽ പാളം തെറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക