കൽപ്പറ്റ: വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എത് മണ്ഡലം നിലനിർത്തണം എന്ന തീരുമാനം ഉടനുണ്ടാകും. ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും എന്നതിൽ തീരുമാനം പ്രഖ്യാപിക്കും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. റായ്ബറേലി സീറ്റ് നിലനിർത്താനും പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാനും പ്രവർത്തക സമിതി രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തരേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത കൂടി കണക്കിലെടുത്താണ് തീരുമാനം ഉണ്ടാവുക. രാഹുൽ ഒഴിയുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാനാണ് സാധ്യത. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വയനാട് സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ തടയാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. ആറ് മാസത്തിനകം മാത്രമേ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകു.
രണ്ടു മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതു മണ്ഡലം നിലനിർത്തും എന്നതിൽ , വിജയിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റി,14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം.വയനാട് മണ്ഡലം സന്ദർശിച്ച രാഹുൽ , ഏത് മണ്ഡലം ഒഴിയണമെന്നതിൽ ധര്‍മസങ്കടം ആണെന്ന് വ്യക്തമാക്കിയിരുന്നു.
പ്രിയങ്കയ്ക്കായി ബാനറുകളുമായാണ് പ്രവർത്തകർ കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുലിന്റെ പരിപാടിക്ക് എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയോട് റായ്ബറേലിയിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും സോണിയാ ഗാന്ധി രാജ്യസഭ അംഗവും രാഹുൽ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ താൻ മത്സര രംഗത്ത് ഇല്ലെന്ന് വ്യക്തമാക്കി മാറി നിൽക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക