ഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ മമത ബാനർജി എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയിൽ മമത വയനാട്ടിലെത്തുമെന്നാണ് സൂചന.
കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരവുമായി മമത കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പ്രചാരണത്തിന് വയനാട്ടിലേക്കെത്തുന്ന തീയതി പിന്നീട് അറിയിക്കും. കോണ്‍ഗ്രസ് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നതില്‍ ഇടഞ്ഞ മമത പശ്ചിമ ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. എന്നാൽ ലോക്സഭയിലേക്കുള്ള മികച്ച മുന്നേറ്റത്തിന് പിന്നാലെ മുന്നണിക്കൊപ്പം തന്നെ തുടരുമെന്ന സൂചന മമത നൽകിയിരുന്നു. ഇത് ഉറപ്പിക്കുക കൂടിയാകും ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം.
റായ് ബറേലിയും വയനാടും വിജയിച്ച പശ്ചാത്തലത്തിലാണ് രാഹുൽ വയനാട് മണ്ഡലത്തിലെ എംപി എന്ന സ്ഥാനം രാജിവെച്ചതും പകരം പ്രിയങ്ക എത്തുമെന്ന് പ്രഖ്യാപിച്ചതും. ഏറെ കാലമായി രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനമാണ് വയനാട് മണ്ഡലത്തിലൂടെ നടക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക രാഹുലിനേക്കാൾ ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക