തിരുവനന്തപുരം: നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും തുടരും. വിദ്യാർഥികൾക്ക് ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്സുകൾ നൽകുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി.
നാലുവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവമായി’ സംസ്ഥാനത്തെ ക്യാമ്പസുകള്‍ ആഘോഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ഉച്ചക്ക് 12ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക