പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. ഹൈക്കോടതി ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തിൽ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷൻ നിലപാട് എടുത്തു. ഇൗ സാഹചര്യത്തിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക