ധനകാര്യ മന്ത്രി അരുണ്‍ ജെയിറ്റ്ലി അവസാന ബഡ്ജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക, ഗ്രാമീണ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകി കൊണ്ടുള്ള ബഡ്ജറ്റാണ് അരുണ്‍ ജെയിറ്റ്ലി അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്കായി 11 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കാര്‍ഷിക വളർച്ച ലക്ഷ്യമാക്കി ഓപ്പറേഷൻ ഗ്രീന്‍ റണ്‍ എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബഡ്ജറ്റില്‍ നിന്ന് 500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
2020 ആകുന്നതോടെ കാർഷിക ഉൽപ്പാദനവും കര്‍ഷകരുടെ വരുമാനവും ഇരട്ടിയാക്കും. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില നല്‍കും. കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യ സംസ്കരണത്തിനുള്ള ബഡ്ജറ്റ് വിഹിതം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ബഡ്ജറ്റ് വിഹിതം 1,400 കോടിയായി ഉയരും. മത്സ്യ, മൃഗസംരക്ഷണ ഫണ്ടിന് 10,000 കോടി നല്‍കും.
ഇന്ത്യയിലെ 10 കോടിയോളം വരുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് വേണ്ടി ആരോഗ്യ രക്ഷാ പദ്ധതി നടപ്പിലാക്കും. ലോകത്തിലെ തന്നെ വലിയ ആരോഗ്യ രക്ഷാ പദ്ധതിയെന്നാണ് ധനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. പദ്ധതിയനുസരിച്ച് ഒരു കുടുംബത്തിന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കും. 10 കോടി കുടുംബങ്ങളിലെ 50 കോടി ആളുകള്‍ക്ക് പദ്ധതി സഹായകരമാകും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ പദ്ധതികളും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ക്ഷയ രോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കുന്നതിന് 600 കോടി മാറ്റിവെച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളെ കൂടുതൽ സൗകര്യങ്ങളോടെ വികസിപ്പിച്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കും. മൂന്ന് ലോക്സഭാ മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് എന്ന തരത്തില്‍ മെഡിക്കല്‍ കോളേജുകൾ കൊണ്ടുവരും.
രാജ്യത്തെ എട്ട് കോടി സ്ത്രീകൾക്ക് സൗജന്യമായി പാചകവാതകം നല്‍കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് ലഭ്യമാക്കും.99 നഗരങ്ങളെ കൂടി സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തും. റെയില്‍വേ വകുപ്പിനായി 1,48,500 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 4000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കും. എല്ലാ ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. കൂടാതെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും ഘടിപ്പിക്കും. വിമാന സര്‍വീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിക്കും. വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയര്‍ത്തും
രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളവും പരിഷ്കരിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിയ്ക്ക് നാല് ലക്ഷം രൂപയായിരിക്കും ഇനി ശമ്പളം. ഗവര്‍ണര്‍മാര്‍ക്ക് 3.5 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക