സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. വനിതാ ക്ഷേമത്തിന് മുൻതൂക്കം നൽകിയുള്ള ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചത്. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്കായി 1267 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള 50 കോടിയുടെ വിഹിതവും ഉൾപ്പെടും. കുടുംബശ്രീയ്ക്ക് 20 കോടിയുടെ ബജറ്റ് വിഹിതവും ഇരുപതിന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിർഭയ വീടുകൾക്ക് 5 കോടിയുടെ വിഹിതം അനുവദിച്ചിട്ടുണ്ട്. എൻഡോസൾഫാൻ പാക്കേജ് പൂർണ്ണമായി നടപ്പിലാക്കും. ഇതിനായി 50 കോടി നീക്കിവെച്ചിട്ടുണ്ട്. അംഗപരിമിതരുടെ മക്കളുടെ വിവാഹത്തിനുള്ള ധനസഹായം 30,000 രൂപയായി ഉയർത്തിയിട്ടുണ്ട്.
തീരദേശത്തിന്റെ സമഗ്ര വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് 100 കോടിയുടെ ടെക് സുരക്ഷാ പദ്ധതി നടപ്പിലാക്കും. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കൽ ലഭിക്കും. തുറമുഖ വികസനത്തിന് 584 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കടൽ തീരത്തിന്റെ 50 മീറ്റർ പരിധിയിൽ വരുന്ന വീടുകളിൽ കഴിയുന്നവരെ മാറ്റിപാർപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി 150 കോടി അനുവദിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയെ രക്ഷിക്കുന്നതിന് 1000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പുനരുദ്ധാരണത്തിനായി 3500 കോടിയുടെ വായ്പ ലഭ്യമാക്കും. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് കെഎസ്ആർടിസിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കും. പെൻഷൻ കുടിശ്ശിക മാർച്ചിൽ അടച്ചുതീർക്കും.
നിലവിലെ ഭൂനികുതി വർദ്ധിപ്പിക്കും. ഇതിന്റെ ഭാഗമായി 2015ലെ ഭൂനികുതി നിരക്ക് പുനസ്ഥാപിക്കും. രണ്ട് ഏക്കർ സ്ഥലം സ്വന്തമായി ഉള്ളവരെയും 1200 ചതുരശ്ര അടിയിലേറെ വിസ്തീർണ്ണമുള്ള വീട് ഉള്ളവരെയും സാമൂഹ്യ ക്ഷേമ പെൻഷനുകളിൽ നിന്ന് ഒഴിവാക്കും. കൂടാതെ 1000 സി സി കാറുള്ളവർക്കും കുടുംബത്തിൽ ആദായ നികുതി അടയ്ക്കുന്നവരുള്ളവർക്കും പെൻഷൻ ലഭിക്കില്ല. പെൻഷനിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കും.
എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി വിഭാഗവും താലൂക്ക് ആശുപത്രികളിൽ കാർഡിയോളജി വിഭാഗവും കൊണ്ടുവരും. അന്യസംസ്ഥാന വാഹന രജിസ്ട്രേഷന് ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ എൽപി, യുപി സ്കൂളുകളിലും ആധുനിക കമ്പ്യൂട്ടർ ലാബുകൾ സ്ഥാപിക്കും. ഇതിനായി 300 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 4755 സ്കൂളുകളിലായി 40,000 സ്മാർട്ട് ക്ലാസുകൾ നിർമ്മിക്കും. ഇതിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജിയ്ക്ക് 33 കോടി രൂപ നൽകും. മദ്യത്തിന് വില കൂടും. 400 രൂപ വരെ വില വരുന്ന മദ്യത്തിന് 200 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 210 ശതമാനവും വിൽപ്പനനികുതി ചുമത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക