സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷകാഹാരമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ മീന്‍കറി കൂട്ടിയുള്ള വിഭവ സമൃദ്ധമായ ഉച്ച ഊണിന് 21 രൂപ ഈടാക്കി മമതയുടെ പുതിയ പദ്ധതി. “ഇക്കൂഷ് അന്നപൂര്‍ണ” എന്നതാണ് പദ്ധതിയുടെ പേര്. പദ്ധതി കൊല്‍ക്കത്തയില്‍ വിജയിച്ചതൊടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മമതയുടെ തീരുമാനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി മെയ് ഒന്ന് മുതല്‍ ജില്ലകളില്‍ നടപ്പില്‍ വരും.
ഒരു പ്ലേറ്റ് ചോറും, പച്ചക്കറി, ചട്ട്നി, മീന്‍ കറി എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണത്തിന് 21 രൂപ ഈടാക്കാനാണ് പദ്ധതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്തെ മത്സ്യവിഭാഗം മുന്‍ കൈയ്യെടുത്താണ് ഇത്തരം ഒരു നടപടിക്ക് തുടക്കം കുറിച്ചത്. ബാറ്ററിയില്‍ ഓടുന്ന കാറുകളില്‍ കൃത്യ സമയത്ത് ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിക്കും.
തുടക്കത്തില്‍ കോടതിയുടെ പരിസരങ്ങളിലും, സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലുമാണ് പുതിയ പരിപാടി തുടങ്ങാന്‍ പദ്ധതിയിടുന്നത്. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളിലും വ്യാപിപ്പിക്കുമെന്നും സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹ അറിയിച്ചു.
കൂടാതെ കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുക, അല്ലാതെ ലാഭമോ, നഷ്ടമോ നോക്കിയല്ല ഇത്തരം ഒരു പദ്ധതി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നൂറു ശതമാനം ശുചിത്വത്തോടെയാണ് ഭക്ഷണം പാകം ചെയ്യുന്നതും പായ്ക്ക് ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക