അനാഥരാക്കപ്പെട്ടവർക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകൻ അക്രമിക്കപ്പെട്ടപ്പോൾ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം കണ്ടെത്താനാവാത്ത സ്ഥിതിയിലായിരുന്നു. എന്നാൽ ദൈവം അയാളെ കൈവിട്ടില്ല. പലർക്കും കൈത്താങ്ങായ അയാൾക്ക് മഞ്ഞപ്ര ലയൺസ് ക്ലബ് കൈതാങ്ങായെത്തി. മുരുകന് ചികിത്സ സഹായവും കൂടാതെ തെരുവോരം അന്തേവാസികൾക്ക് ഒരു വർഷം ഉപയോഗിക്കാൻ ആവശ്യമായ മുഴുവൻ വസ്ത്രങ്ങളും സുപ്രസിദ്ധ ചലച്ചിത്ര സംവിധായകന് ശ്രീ രഞ്ജിത്ത് ശങ്കർ മഞ്ഞപ്ര ലയൺസ് ക്ലബ്ബിനുവേണ്ടി മുരുകന് കൈമാറി.
തെരുവിൽ അലയുന്ന പാവങ്ങൾക്ക് അഭയ സ്ഥാനം നൽകുന്ന കാരുണ്യ പ്രവർത്തനമാണ് മുരുകൻ ചെയ്തുകൊണ്ടിരുന്നത്. തന്റെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് അദ്ദേഹം തെരുവിലെ മനുഷ്യർക്ക് സഹായവും സംരക്ഷണവും നൽകിയിരുന്നത്. മൂന്നുമാസം മുമ്പ് മാനസികമായി വെല്ലുവിളി നേരിടുന്ന യുവാവിന് അഭയം നൽകാൻ ശ്രമിക്കുന്നതിനിടെ അയാളിൽ നിന്ന് മുരുകൻ ആക്രമിക്കപെടുകയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ പാലത്തിനടുത്ത് വെച്ച് പ്രകോപിതനായ യുവാവ് ഇരുമ്പ് കമ്പികൊണ്ട് മുരുകന്റെ മുട്ടിന് അടിക്കുകയായിരുന്നു. മുട്ട് തകർന്ന മുരുകൻ കോഴിക്കോടുള്ള ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണമായും കിടക്കയിലായി.രാഷ്ട്രപതിയുടെ സാമൂഹിക സേവന പുരസ്ക്കാരം ഉൾപ്പെടെ നേടിയ മുരുകന് ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം കണ്ടെത്താനാവാത്ത സ്ഥിതിയിലായിരുന്നു.
തെരുവ് വെളിച്ചം അഭയ കേന്ദ്രത്തിലെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പതിനായിരം രൂപയാണ് ആകെയുള്ള മുരുകന്റെ വരുമാനം. ചികിത്സയ്ക്കും മരുന്നിനും ഈ പണം തികയില്ല. തെരുവിലെ മനുഷ്യരെ രക്ഷിക്കാനിറങ്ങിയപ്പോൾ, തനിക്കായോ കുടുംബത്തിനായോ ഒന്നും കരുതി വെക്കാനായില്ലെന്നും മുരുകൻ പറഞ്ഞു.
ഇനിയും മൂന്ന് മാസം വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. എന്നാൽ കുടുംബവും അഭയ കേന്ദ്രവും എങ്ങനെ മുന്നോട്ട് കൊണ്ടുപോവുമെന്ന ആശങ്കയിൽ നിൽക്കുമ്പോഴായിരുന്നു ദൈവത്തിന്റെ കരങ്ങൾ പോലെ മഞ്ഞപ്ര ലയൺസ് ക്ലബ് സഹായ ഹസ്തവുമായി എത്തിയത്.
ലയൺസ് ക്ലബ്ബിലെ ദാസ് മങ്കിടി, ഗിരിശങ്കർ, ജോർജ് പുന്നക്കൽ, ജോസ് പുന്നക്കൽ, ടി. ഐ ജോസ്, എം പി അഗസ്ത്യ, ജോയ് പോൾ, ബിജു പോൾ, പാപ്പച്ചൻ തോപ്പിലാൻ, മഞ്ഞപ്ര ലയൺസ് ക്ലബ് പ്രസിഡന്റ് പൗലോസ് വല്ലൂരാൻ തുടങ്ങിയവർ ഈ കാരുണ്യ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക