കേരളത്തിൽ നിന്ന് വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്കാന് നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെ വെച്ചു ലൈസന്‍സ് നല്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.
വിദേശത്ത് ജോലിക്കു പോകുന്ന മലയാളി ഡ്രൈവര്‍മാര്‍ക്ക് ബാലികേറാമലയാണ് അവിടുത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍. ഷാര്‍ജയിലെ ഭരണാധികാരിയുടെ കേരള സന്ദര്‍ശന വേളയില്‍ ഇതിനുള്ള പരിഹാരമായി മുഖ്യമന്ത്രി അവതരിപ്പിച്ചതാണ് ഈ പദ്ധതി. ഇതിനുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
വിദേശത്ത് ഇടതു വശത്തിരുന്ന് വാഹനമോടിക്കുന്ന രീതിയാണുള്ളത്. ഇവിടെ ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ എന്തുപരിഹാരം കാണാനാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കേരളത്തില്‍ ഷാര്‍ജ ഉദ്യോഗസ്ഥര്‍ക്ക് താമസിച്ച് ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ള സ്ഥലമെന്ന നിലയില്‍ എടപ്പാള്‍ ഐ.ഡി.ടി.ആര്. ആണ് മുഖ്യ പരിഗണനയിലുള്ള സ്ഥലം. കേരളത്തിലുള്ള 2775 ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ഓരോ പരിശീലകര്‍ക്ക് അഞ്ചുദിവസം വീതം ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനം നല്‍കാനുള്ള നടപടികളും ആരംഭിക്കും. ഒന്‍പതുസ്ഥലങ്ങളില്‍ ഇതിനുള്ള സംവിധാനമൊരുക്കും. തളിപ്പറമ്പ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാറശ്ശാല എന്നിവിടങ്ങളില്‍ ഇതാരംഭിച്ചിട്ടുണ്ട്. പൊന്നാനി, കാസര്‍കോട്, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ ഉടനാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക