എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത പാണിയേലി പോര് ആളുകൾക്ക് ആകർഷമാകും വിധം സുന്ദരിയാണ്. പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇടതൂര്‍ന്ന മഴക്കാടുകള്‍ക്കിടയിലൂടെ പാറകളില്‍ തട്ടി ചിന്നിച്ചിതറിയൊഴുകുന്ന പെരിയാറിന്റെ ഭംഗി സഞ്ചാരികളെ ആകർഷിക്കുന്നതാണ്. പ്രകൃതിദത്തമായ വെളളച്ചാട്ടങ്ങളും ചെറുനദികളും സമൃദ്ധമായ സസ്യജാലങ്ങളും പോരിനെ മനോഹരമാക്കുന്നു. പെരിയാറിന്റെ കളകളാരവവും കലപിലകൂട്ടുന്ന കിളികളും പച്ചപ്പും എല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും. തട്ടുതട്ടായുളള പാറകള്‍ക്കും കണ്ടല്ച്ചെടികള്ക്കുമിടയില് രൂപപ്പെട്ടിട്ടുളള നീര്‍ച്ചുഴികളില്‍ പലതും ആഴമേറിയതും നല്ല ഒഴുക്കുളളതുമാണ്.
എറണാകുളത്തു നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ ദൂരത്തില്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ വേങ്ങൂര്‍ പഞ്ചായത്തിലാണ് പാണിയേലി പോര്. കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന പുഴയാണ് പാണിയേയുടെ ഭംഗിയും ആകര്‍ഷണീയതയും. അകത്തേക്കു ചെല്ലും തോറും കാനനം വലുതായിക്കൊണ്ടിരുന്നു. മുന്നറിയിപ്പുകള്‍ക്കൊപ്പം മരച്ചില്ലകളില്‍ സന്ദര്ശകര്കായി ഒരുക്കിയിരിക്കുന്ന ഊഞ്ഞാലുകള്‍. അവിടന്നങ്ങോട്ട് കാട്ടുപാത കുറച്ചു കൂടി ചെറുതാകും. എങ്കിലും കരിങ്കല്‍ചീളുകള്‍ പാകിയൊരുക്കിയ പാതയുടെ സൗന്ദര്യത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. കാട്ടു വള്ളികളും മരങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വഴിക്കൊടുവില്‍ പതിയെ ശാന്തമായി താളത്തില്‍ പെരിയാര്‍ ഒഴുകുന്നു. ആ ശാന്തതയാണ് കുറച്ചപ്പുറത്തേക്കെത്തുമ്പോഴേക്കും പാറക്കൂട്ടങ്ങളില്‍ തട്ടിത്തകര്‍ന്ന് പോരായി മാറുന്നത്. ഒഴുകിവരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിനു പാണിയേലി പോര് എന്ന പേര് വന്നതു പോലും. കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത്. പോരിന്റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാരിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട് . ഈ പാതയുടെ അവസാനത്തിലായി ഒരു ഏറുമാടവും മുള കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അത് കഴിഞ്ഞു നടന്നാല്‍ പിന്നെ പൂര്‍ണമായും കാടാണ്. ആ കാട്ടിലൂടെ, വെള്ളം കവിഞ്ഞൊഴുകുന്ന പാറകള്‍ക്കിടയിലൂടെ പെരിയാറിന്റെ ചെറിയ കൈവഴികളെ പലതവണ മുറിച്ചു കടന്നാല്‍ ഒരു വെള്ളച്ചാട്ടം കാണാം.
ഈ വാരി വിതറുന്ന സൗന്ദര്യത്തിനുപ്പുറം പാണിയേലി മരണവുമായി കലഹിക്കുന്ന ഒരിടം പോലുയാണ്. ഒരു കാള സര്‍പ്പത്തിന്റെ തലയെടുപ്പോടെ മരണത്തിന്റെ ഗന്ധത്തോടെയാണ് പോര് നില്‍ക്കുന്നത്. പോരില്‍ പൊലിഞ്ഞു പോയ മനുഷ്യ ജീവനുകള്‍ ധാരാളമാണ്. മഴക്കാലത്ത് പുഴയില്‍ ഒഴുക്കു കൂടും, പാറക്കൂട്ടങ്ങളില്‍ പായലു പിടിക്കും. പിന്നെ ഡാമുകള്‍ തുറന്നു വിടുമ്പോള്‍ വെള്ളമുയരുകയും ചെയ്യും. കാലൊന്നു വഴുക്കിയാല്‍ ഒഴുകിപ്പോകുക മാത്രമല്ല പാറക്കൂട്ടങ്ങളില്‍ തലയിടിക്കുകയും ചെയ്യും. ചിലപ്പോള്‍ കൂട്ടത്തോടെ പുഴ മുറിച്ച് ആനക്കൂട്ടമിങ്ങോട്ടെക്കെത്തും. ചിലപ്പോള്‍ പുലികളുമെത്തും. പുഴയിലെ ഒഴുക്കു മാത്രമല്ല പാറക്കൂട്ടങ്ങളിലെ ആഴമുള്ള കുഴികളും ചിലപ്പോള്‍ അപകടം വരുത്തി വയ്ക്കാറുണ്ട്. കല്ലാടിക്കുഴികള്‍ എന്നാണ് എവ അറിയപ്പെടുന്നത്. വലിയ പാറകള്‍ വീണ് തിരിഞ്ഞ് ഉണ്ടാകുന്ന കുഴികളാണ്. ഒരാള്‍ മുങ്ങിപ്പോകാന്‍ പാകത്തില്‍ ആഴമുണ്ട് പലതിനും. ശ്രദ്ധിക്കാതെ നടന്നാല്‍ ചിലപ്പോള്‍ അതില്‍ വീണു പോകാനുള്ള സാധ്യതയുമുണ്ട്. മണിക്കൂറുകളോളമായി പാറക്കൂട്ടത്തില്‍ ചിന്നിച്ചിതറി ആര്‍ത്തലച്ചെത്തുന്ന വെള്ളത്തില്‍ നീന്തി രസിക്കുന്നവര്‍ അപ്പോഴും പോകാന്‍ മടിച്ചു നില്ക്കുന്നു. വെയില് മങ്ങിത്തുടങ്ങി. രാവിലെ എട്ടു മുതല്‍ അഞ്ചു മണി വരെയാണ് പോരിലേക്ക് പ്രവേശനമുള്ളത്. നവംബര്‍ മധ്യം മുതല്‍ മെയ് അവസാനം വരെയാണ് പോര് സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക