ഗള്‍ഫിലേക്ക് ജോലി തേടുന്നവര്‍ക്ക് 4000ത്തോളം പുതിയ തൊഴിലവസരങ്ങളാണ് ഉള്ളതെന്ന് ഖത്തര്‍ ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം. പൊതുസ്വകാര്യ മേഖലകളിലാണ് ഒഴിവുകള്‍ ഉള്ളത്. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അതേസമയം, വിദേശികളെയും പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3798 ഒഴിവുകളില്‍ അധികവും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ്.
പൊതുമേഖലയില്‍ 3337ഉം സ്വകാര്യ മേഖലയില്‍ 461ഉം തസ്തികളിലേക്കാണ് ഉടന്‍ നിയമനം നടക്കുക. വിശദമായ കണക്കുകള്‍ ഭരണ നിര്‍വ്വഹണ വികസന, തൊഴില്‍ സാമൂഹിക മന്ത്രാലയമാണ് പുറത്തുവിട്ടത്. ഈ കണക്കിന് പുറമേ സ്വകാര്യമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി തൊഴിലവസരങ്ങളും ഉണ്ട്. എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ജോലി ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വിവരങ്ങള്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി വ്യക്തമാക്കി.
2016ലെ 15ാം നമ്പര്‍ മാനവിക വിഭവശേഷി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. യോഗ്യരായ സ്വദേശികള്‍ക്കാണ് മുന്‍ഗണന. എന്നാല്‍, ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരെയും തുടര്‍ന്ന് അറബ് പൗരന്മാരെയും പരിഗണിക്കും. സ്വദേശികളെ പരിഗണിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ ഇവര്‍ക്ക് അവസരം നല്‍കുകയുള്ളൂ. മന്ത്രാലയം പ്രത്യേക വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക