വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണീരിനും പ്രാർത്ഥനയ്ക്കുമിടയിൽ കുവൈത്തിലെ ജയിലറയിൽ നിന്നും റാഷിദ് തിരിച്ചെത്തി. കാഞ്ഞങ്ങാട് മീനാപ്പീസിലെ ചേലക്കാടത്തു വീട്ടിൽ റാഷിദ് (29) ആണ് കുവൈറ്റ് രാജാവിന്റെ കാരുണ്യത്താൽ ശിക്ഷയിളവ് കിട്ടി നാട്ടിൽ തിരിച്ചെത്തിയത്. വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ റാഷിദിനെ കണ്ട ഉമ്മയും സഹോദരങ്ങളും പൊട്ടിക്കരഞ്ഞു. സഹോദരീമക്കളെ ചേർത്തുപിടിച്ചു റാഷിദും തേങ്ങി. മകന്റെ മോചനവും കാത്തിരുന്ന പിതാവ് അബൂബക്കർ ഇന്ന് ജീവിച്ചിരിപ്പില്ല.നാടിനോടും നാട്ടുകാരോടുമുള്ള നന്ദിവാക്കുകൾക്കിടയിലും ബാപ്പയുടെ വിയോഗത്തിന്റെ വേദന റാഷിദിൽ നിഴലിക്കുന്നുണ്ട്.
2014 ജൂൺ 29 ന് രാത്രിയിലാണ് കുവൈറ്റ് എയർപോർട്ടിലെത്തിയ റാഷിദിനെ കസ്റ്റംസുകാർ അറസ്റ്റ് ചെയ്യുന്നത്. കുവൈറ്റിലെ സുഹൃത്തിന്റെ പിതാവിന് നൽകാനുള്ള മരുന്നാണെന്ന് പറഞ്ഞു സുഹൃത്തേൽപ്പിച്ച പൊതിയിൽ മയക്കുമരുന്നായിരുന്നു എന്ന് റാഷിദ് അറിയുന്നത് അപ്പോഴാണ്. അവധിക്ക് നാട്ടിൽ വന്നു പോകുമ്പോഴാണ് കണ്ണൂർ മാട്ടൂൽ സ്വദേശിയായ ഫവാസ് റാഷിദിനെ വിളിച്ചത്. തന്റെ പിതാവിന്റെ മരുന്നും കണ്ണടയും ഒരാൾ കൊണ്ടുവരുമെന്നും അത് കൊണ്ടുവരണമെന്നുമായിരുന്നു ഫവാസ് പറഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ റാഷിദ് അതിനു സമ്മതിക്കുകയും ചെയ്തു. അപരിചിതനിൽ നിന്നും വാങ്ങിയ ആ പൊതിയിൽ ഇത്രയും ചതി ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് റാഷിദ് മനസിൽപ്പോലും കരുതിയില്ല. സത്യങ്ങൾ മുഴുവൻ പലതവണ ഏറ്റ് പറഞ്ഞിട്ടും നിയമപാലകർ അത് വിശ്വസിച്ചില്ല. കുവൈറ്റ് കീഴ്ക്കോടതി 5 വർഷം ജയിൽശിക്ഷ വിധിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു.
റാഷിദ് ചതിയിൽപ്പെട്ടതാണെന്നു മനസിലാക്കിയ കൂട്ടുകാരും പ്രവാസികളും കൂട്ടായ്മയുണ്ടാക്കി രംഗത്തിറങ്ങി. കുവൈറ്റ് രാജാവിന് നൽകിയ സങ്കടഹർജിയിൽ രാജാവിന്റെ കാരുണ്യമുണ്ടായി. ശിക്ഷയിളവ് നൽകി വിട്ടയക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിൽ റാഷിദ് എത്തി. ജയിലിലായപ്പോൾ തന്നെ ബന്ധുക്കൾ ഹൊസ്ദുർഗ് പോലീസിൽ ഫവാസിനും മറ്റു രണ്ടു പേർക്കുമെതിരെ പരാതി നൽകിയിരുന്നു. ഹൊസ്ദുർഗ് പോലീസ് കേസെടുക്കുകയും ചെയ്തു. ഫവാസ് പിന്നീട് കുവൈറ്റിൽ നിന്നും കടന്നു കളഞ്ഞതായാണ് റിപ്പോർട്ട് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക