ന്യൂഡല്‍ഹി: റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. പകരം വകുപ്പ് മന്ത്രിയെ കാണാനായിരുന്നു നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ വേണ്ടത്രയില്ല. ഇത്തരം നടപടികള്‍ ചരിത്രത്തിലാദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മുഖ്യമന്ത്രിയെ കാണാനാകില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് ശരിയായ കാര്യമല്ല. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തെ ആദരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയം തടസമാകുന്നു. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടത് എന്നും പിണറായി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ വിമാനത്താവളം ഈ സെപ്തംബറോടെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ച ഗുണകരമായിരുന്നു. കണ്ണൂര്‍ വിമാനത്താവളം സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന ആശങ്കകള്‍ അകറ്റാന്‍ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു. വിദേശ എയര്‍ലൈന്‍സുകളുടെ സര്‍വീസ് ആരംഭിക്കുന്നതിലാണ് ചില ആശങ്കകള്‍ നിലനിന്നിരുന്നത്. എന്നാല്‍ ആയിരക്കണക്കിന് പ്രവാസികളുടെ ആവശ്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുവായ ഓഫീസ് തുറക്കണം; സിപിഎമ്മുമായി സഖ്യത്തിന് തയ്യാറായി കോണ്‍ഗ്രസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക