തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭീഷണി മറികടക്കാന്‍ പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ.പി. മിശ്ര ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുവായ ഓഫീസ് തുറക്കുന്നതും, സിപിഎമ്മുമായി ചേര്‍ന്ന് ഭരണം പിടിക്കുന്നതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ 13നാണ് ഒ.പി മിശ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിസന്ധി മറികടന്ന് പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ഇടതുപാര്‍ട്ടികളുമായി യോജിച്ചു പോയാലേ സാധ്യമാകുകയുള്ളൂവെന്നും അതിന് ആവശ്യമായ 21 നടപടികളും ഹൈക്കമാന്‍ഡിന് നല്കിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ ഇടതു പാര്‍ട്ടികളുമായി യോജിക്കാത്തതുകൊണ്ട് കോട്ടങ്ങള്‍ മാത്രമാണ് കോണ്ഗ്രസിനുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബംഗാളില്‍ തൃണമൂലും ബിജെപിയും ഒഴികെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് ബംഗാള്‍ പാര്‍ട്ടി അധ്യക്ഷന്‍ അധിര്‍ രഞ്ചന്‍ ചൗധരി കഴിഞ്ഞമാസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക