പോലീസിനെയും ജനങ്ങളെയും അമ്പരിപ്പിച്ച് കൊണ്ട് തിരക്കേറിയ പഴയങ്ങാടി ടൗണിലെ ജൂവലറിയിൽ നിന്നും പട്ടാപ്പകൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനും അറസ്റ്റിൽ. ജൂവലറി മോഷണത്തിലെ മുഖ്യ സൂത്രധാരനും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖിന്റെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുയത്. കൂട്ടുപ്രതി മൊട്ടാമ്ബ്രാത്തെ പന്തൽപ്പണിക്കാരനായ നൗഷാദിന്റെ അറസ്റ് നാളെ രേഖപ്പെടുത്തും. ഇവർ മോഷ്ടിച്ച സ്വർണാഭരണങ്ങൾ റഫീഖിന്റെ വീട്ടിൽ നിന്നും കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവരെ സംബന്ധിച്ച കൂടുതൽ വിവരം നാളെ വെളിപ്പെടുത്തുമെന്നും തളിപ്പറമ്പ ഡി വൈ എസ് പി കെ വി വേണുഗോപാൽ പറഞ്ഞു. ഇപ്പോൾ പിടിയിലായ റഫീഖും നൗഷാദും കവർച്ചയിൽ നേരിട്ട് പങ്കെടുക്കാത്തവരാണ്. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അല്‍ഫത്തീബിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി. അല്‍ഫത്തീബി ജ്വല്ലറിയില്‍ 25 മിനുട്ടുകള്‍ കൊണ്ടാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
നേരത്തെ തന്നെ വളരെ വ്യക്തമായി നടത്തിയ ആസൂത്രണത്തിനും റിഹേഴ്സലിനും ശേഷമാണ് പട്ടാപ്പകല്‍ പൂട്ടുപൊളിച്ചാണ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും കൊണ്ടുപോയത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സ്കൂട്ടറിനായി നടത്തിയ തെരച്ചിലില്‍ നാലായിരത്തിലധികം കറുത്ത ആക്സിസ്125 സ്കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു. ഈ മാസം 8 ഉച്ചയ്ക്കാണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജൂവലറിയില്‍ നിന്നും പട്ടാപകല്‍ 3.4 കിലോ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള്‍ കവര്‍ന്നത്. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു.
ഉടമയും രണ്ടു ജീവനക്കാരും ഉച്ചയ്ക്ക് പള്ളിയിൽ നിസ്കരിക്കാൻ പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. ഷട്ടര്‍ താഴ്ത്തി പൂട്ടിയതിനു ശേഷമാണ് ഇവര്‍ പള്ളിയില്‍ പോയത്. ഈസമയത്തെത്തിയ മോഷ്ടാക്കള്‍ കടയ്ക്കു മുന്നില്‍ വെള്ളനിറത്തിലുള്ള കര്ട്ടന് തൂക്കി. കടയുടെ പുറത്തുസ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സ്പ്രേ പെയിന്റടിച്ച് കേടാക്കി.
ഇതിനുശേഷം രണ്ടു പൂട്ടുകളും അകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്താണ് അകത്തുകടന്നത്. സ്വര്‍ണ ഉരുപ്പടികളും പണവും എ.ടി.എം. കാര്‍ഡും അടങ്ങിയ ബാഗും, സി.സി.ടി.വി. ക്യാമറയുടെ ഡി.വി.ആര്. സംവിധാനവും മോഷ്ടാക്കള്‍ കൊണ്ടുപോയി. അരമണിക്കൂറിനുള്ളില്‍ ഉടമ തിരിച്ചെത്തിയപ്പോള്‍ കടയുടെ പൂട്ട് പൊളിച്ചതു കണ്ടതോടെയാണ് മോഷണം നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
ഗണേശ് കുമാർ മാപ്പു പറഞ്ഞു; യുവാവിനെ കയ്യേറ്റം ചെയ്ത സംഭവം ഒത്തുതീർപ്പായി
പ്രതികരിക്കാൻ ഇവിടെ എഴുതുക