എസ് എഫ് ഐ നേതാവ് അഭിമന്യു കൊലക്കേസില്‍ പിടിയിലായ പ്രതികളുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. മഹാരാജാസ് കോളേജില്‍ കലാപമുണ്ടാക്കാനും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനുമാണ് അക്രമത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പിടിയിലാവര്‍ വെളിപ്പെടുത്തി.
മഹാരാജാസിലെ എസ്എഫ്ഐയുടെ ചുവരെഴുത്ത് മാറ്റാനും ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് മായ്ച്ചവരെ പാഠം പഠിപ്പിക്കാനുമാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്ന് പ്രതികള്‍ വ്യക്തമാക്കി. അഭിമന്യു ആയിരുന്നില്ല തങ്ങളുടെ ലക്ഷ്യം. മറിച്ച് സംഘര്‍ഷത്തിലൂടെ പരമാവധി എസ്എഫ്ഐ പ്രവര്‍ത്തകരെ കുത്തി വീഴ്ത്തുകയായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇവര്‍ക്ക് ഈ നിര്‍ദ്ദേശം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറായില്ല. കേസില്‍ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ഹൗസില്‍ ബിലാല്‍ (19), ഫോര്‍ട്ട്കൊച്ചി കല്‍വത്തി പുതിയാണ്ടി ഹൗസില്‍ റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നാരകത്തനാം കുഴിയില്‍ ഫറൂക്ക് (19) എന്നിവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് കൃത്യത്തില്‍ പങ്കാളികളായ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക