തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും നേരത്തെ വോട്ട് രേഖപ്പെടുത്തി.
ഇ.പി ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, കെ.സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങി നിരവധി പേർ വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. നോര്‍ത്ത് പറവൂരിലെ പോളിങ് ബൂത്തിലെത്തിയാണ് സതീശന് വോട്ട് രേഖപ്പെടുത്തിയത്. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം സെൻ്റർ അംഗനവാടിയിലെ 53-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്. ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്കൂളിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാര് കാന്തപുരം ജി എം എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും രാവിലെ തന്നെ വോട്ട് ചെയ്തു.
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ തന്നെ വോട്ട് ചെയ്തു. തൃക്കാക്കര നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 20,മാമംഗലത്തെ എസ് എൻ ഡി പി നഴ്സറി സ്കൂളില്‍ ഭാര്യ അന്നയുമൊത്ത് വോട്ട് രേഖപ്പെടുത്തിയത്.
വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ വോട്ട് രേഖപ്പെടുത്തി. പഴശി വെസ്റ്റ് യുപി സ്കൂളിൽ ഭർത്താവ് കെ. ഭാസ്കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2.77 കോടി വോട്ടർമാരാണുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര് ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്.
കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിനെത്തുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് സമാധാന പൂർണമാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്.
66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക