കണ്ണൂർ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി താവം റെയിൽവെ മേൽപ്പാലം സെപ്റ്റംബർ 4 ന് രാവിലെ 9 മണിക്ക് തുറന്നുകൊടുക്കും.
ഔദ്യോദികമായ ഉദ്ഘാടനം ഒക്ടോബറിൽ ബഹു.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് എം.എൽ.എ ടി.വി രാജേഷ് അറിയിച്ചു.
കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് 8 കി.മി ദൂരം കുറവുള്ള ഈ പാതയിൽ പാപ്പിനിശ്ശേരി, താവം എന്നീ രണ്ട്മേൽപ്പാലവും രാമപുരത്ത് പുഴയ്ക്ക് കുറുകെ പുതിയ പാലവും പണിതിട്ടുണ്ട്.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടേഴ്സ് പ്രൊജക്റ്റിന്റെ ഭാഗമായാണ് പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നിര്‍മാണം തുടങ്ങിയത്. 2013 ഏപ്രില്‍ 23ന് പ്രവൃത്തി ആരംഭിച്ചു. 118 കോടി രൂപയാണു പദ്ധതിത്തുക. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു.
താവം പാപ്പിനിശ്ശേരി മേല്പാലവും രാമപുരത്ത് പുതിയ പാലവും നിര്‍മിക്കാന്‍ കാലതാമസം നേരിട്ടതാണ് പ്രവൃത്തി പൂര്‍ത്തിയാവാന്‍ തടസ്സം നേരിട്ടത്.
കൊച്ചിയിലെ ആര്‍ഡിഎസ് കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ക്ക് എട്ടുകിലോമീറ്റര്‍ ദൂരക്കുറവില്‍ ഇതുവഴി യാത്ര ചെയ്യാം. കയറ്റിറക്കങ്ങള്‍ ഇല്ല. ദേശീയപാതയേക്കാള്‍ റോഡ് വീതി കൂടുതലുണ്ട് എന്നതും ഇതുവഴി യാത്ര സുഗമമാക്കും.
കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ദേശീയ റോഡ് സുരക്ഷാ ഏജന്‍സി പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. വാഹനങ്ങളുടെ അമിതവേഗത കണ്ടു പിടിക്കാൻ ആത്യാധുനിക ക്യാമറ സംവിധാനവും റോഡിൽ സോളാർ വിളക്കുകളും സജ്ജീകരിക്കുന്നുണ്ട്.
താവം മേല്‍പാലം തുറന്നുകൊടുക്കുന്നതോടെ പഴയങ്ങാടി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ സാധ്യതയുണ്ട്. സ്റ്റാന്റ് നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ടാണ് ആള്‍ക്കാരെ കയറ്റുന്നതും ഇറക്കുന്നതും. പഴയങ്ങാടി നഗരത്തില്‍ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക