ബ്യൂട്ടി പാർലറിൽ ചുരുൾമുടി നിവർത്തുന്നതിന് പോയ യുവതി മുടി കൊഴിഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിയുമായ നേഹ ഗംഗമ്മയുടെ മൃതദേഹമാണ് പുഴയിൽനിന്ന് കണ്ടെത്തിയത്.
കഴിഞ്ഞമാസം 28-മുതൽ പെൺകുട്ടിയെ മൈസൂരുവിലെ താമസ സ്ഥലത്തുനിന്ന് കാണാതായിരുന്നു. മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽനിന്ന് മുടി നിവർത്തിയതിനെത്തുടർന്ന് വൻതോതിൽ മുടികൊഴിച്ചിലുണ്ടായതോടെ നേഹ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇവരുടെ പരാതിയിൽ ബ്യൂട്ടി പാർലറിനെതിരേ പോലീസ് കേസെടുത്തു.
പെൺകുട്ടി കഴിഞ്ഞമാസം ആദ്യമാണ് ബ്യൂട്ടി പാർലറിൽനിന്ന് മുടി നിവർത്തിയത്. പിന്നീട് വൻതോതിൽ മുടികൊഴിച്ചിലുണ്ടാകുകയായിരുന്നു. ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി അമ്മയെ വിളിച്ച് മുഴുവൻ മുടിയും കൊഴിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. ഒരുവർഷത്തേക്ക് കോളേജിൽ പോകുന്നില്ലെന്നും അറിയിച്ചു. വീട്ടുകാർ സമാധാനിപ്പിച്ചിട്ടും കടുത്ത സമ്മർദത്തിലായിരുന്നു പെൺകുട്ടിയെന്ന് പോലീസ് പറഞ്ഞു. ശരീരത്തിൽ അലർജിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നു. ബ്യൂട്ടിപാർലറിൽ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലർജിക്കും ഇടയാക്കിയതെന്ന് ലാബിൽനടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
എലിപ്പനി; 11 പേര് കൂടി മരിച്ചു; രണ്ടാഴ്ചയ്ക്കുള്ളില്‍ മരണം 62
പ്രതികരിക്കാൻ ഇവിടെ എഴുതുക