പഞ്ചസാരയുടെ വില ഉയരുന്നതിനു സാധ്യത ഒരുക്കി കേന്ദ്ര സർക്കാർ എത്തനോളിന്റെ സംഭരണ വില 25 ശതമാനം ഉയർത്താൻ തീരുമാനമായി. ഇതോടെ ഒരു ലിറ്റർ എത്തനോളിന്റെ വില 47.50 രൂപയിൽ നിന്ന് 59.50 രൂപയായി കൂടും.
ഇതോടെ പഞ്ചസാര ഉല്പാദിപ്പിക്കുന്ന കമ്പനികൾക്ക് കരിമ്പിൽ നിന്ന് എത്തനോൾ ഉല്പാദിപ്പിക്കുന്നത് കൂടുതൽ നേട്ടമുണ്ടാക്കും. ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ എത്തനോൾ ഉത്പാദനം കൂട്ടി ക്രൂഡ് ഇറക്കുമതി കുറയ്ക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.
ഈ സാഹചര്യത്തിലാണ് എത്തനോൾ വില കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പഞ്ചസാര മില്ലുകൾ ലാഭകരമല്ലാത്തതിനാൽ കരിമ്പ് കർഷകർക്ക് മില്ലുകൾ 13,000 കോടി രൂപ നൽകാനുണ്ട്. എത്തനോൾ വില കൂടുന്നതോടെ ഈ തുക കൊടുത്തു തീർക്കാൻ കഴിയുമെന്ന് മില്ലുകൾ പ്രതീക്ഷിക്കുന്നു.
ജൈവ ഉൽപ്പന്നമായ എത്തനോൾ ഇന്ധന ആവശ്യങ്ങൾക്ക് പുറമെ ബിയർ, ബ്രാണ്ടി തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിനും ഉപയോഗിക്കുന്നു. പ്രിസർവേറ്റീവ്, പെയിന്റ്, വാർണിഷ്, തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും ഇത് ഉപയോഗിച്ച് വരുന്നു.
141 കോടി ലിറ്ററാണ് ഇന്ത്യയുടെ വാർഷിക ഉത്പാദനം. ഇത് 2022ഓടെ 450 കോടി ലിറ്ററായി ഉയർത്താൻ രാജ്യം ലക്ഷ്യമിടുന്നു. ഇത് വഴി 12,000 കോടി രൂപയുടെ ക്രൂഡ് ഇറക്കുമതി കുറയ്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക