കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വൈദ്യപരിശോധന കഴിഞ്ഞു. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് ഫ്രാങ്കോയുടെ വൈദ്യപരിശോധന കഴിഞ്ഞത്.
അറസ്റ്റിലായതിനെ തുടർന്ന് തിരുവസ്ത്രം മാറ്റി പകരം പാന്റും ടീ ഷർട്ടുമിട്ടാണ് ഫ്രാങ്കോ വൈദ്യപരിശോധനയ്ക്കെത്തിയത്. വൈദ്യ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഫ്രാങ്കോയെ നാട്ടുകാർ കൂക്കുവിളികളുമായാണ് സ്വീകരിച്ചത്. കൂക്കുവിളികളെ പുഞ്ചിരിയോടെ നേരിടുകയായിരുന്നു ഫ്രാങ്കോ.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഫ്രാങ്കോയെ ഇന്ന് അറസ്റ്റ് ചെയ്തത്. ആദ്യമായാണ് ഇന്ത്യയിൽ ബലാൽസംഗക്കേസിൽ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. ബലാത്സംഗമുള്‍പ്പടെയുള്ള നാല് വകുപ്പുകളിലാണ് അറസ്റ്റ്. മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ കേസിന് ഗുണകരമായ നിരവധി തെളിവുകള്‍ ലഭിച്ചതായും നാളെ പാലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷം മൂന്ന് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് എസ് പി ഹരിശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ബിഷപ്പ് കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് എസ് പി മൗനം പാലിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക