കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലില്‍ അടച്ചു. ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ഫ്രാങ്കോയെ പാർപ്പിച്ചിരിക്കുന്നത്. പെറ്റിക്കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടു പേരാണ് സെല്ലിലുള്ളത്. സി ക്ലാസ് സൗകര്യങ്ങൾ മാത്രമുള്ള സെല്ലിൽ ഫ്രാങ്കോയ്ക്ക് ഇനി മുതൽ നിലത്ത് പായ വിരിച്ചുകിടന്നുറങ്ങേണ്ടി വരും.
രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് രണ്ടരയോടെ ഫ്രാങ്കോയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഫ്രാങ്കോയെ വീണ്ടും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പോലീസ് അആവശ്യപെട്ടില്ല. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഒക്ടോബർ ആറു വരെയാണ് റിമാൻഡ് കാലാവധി.
ഇതിനിടെ ഫ്രാങ്കോ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 27 ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബോധിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീ തനിക്കെതിരെ ആദ്യം നല്കിയ പരാതിയില്‍ ലൈംഗിക പീഡനം ആരോപിച്ചിട്ടില്ല. തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ല. കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് വരെ കന്യാസ്ത്രീയുടെ സഹോദരന് ഭീഷണിപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ ബിഷപ്പ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക