കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ മട്ടന്നൂരിനെ ഗാർഡൻ സിറ്റിയാക്കി മാറ്റുമെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഇതിനായി മട്ടന്നൂരിൽ 5000 ഏക്കർ സ്ഥലം ഏറ്റെടുക്കും. കിൻഫ്രയെ ഇതിലേക്കായി ചുമതലപ്പെടുത്തി കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
മട്ടന്നൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ നിർമ്മിക്കുന്നതിനോടൊപ്പം എയ്റോനോട്ടിക്കല്‍ കോഴ്സ് പഠിപ്പിക്കുന്ന ഒരു സ്ഥാപനം അടുത്തമാസം തന്നെ മട്ടന്നൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ മട്ടന്നൂര്‍ പോളിടെക്നിക്കില്‍ താല്‍ക്കാലികമായി ക്ലാസ് സംവിധാനമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നതിനായി കേന്ദ്രസര്‍ക്കാറിന് ഫണ്ട് ലഭിക്കും. ഇതിനുവേണ്ടി പഴശ്ശി പദ്ധതിയുടെ കൈവശമുള്ള സ്ഥലം ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. – മന്ത്രി കൂട്ടിച്ചേർത്തു.
മട്ടന്നൂരിൽ സിവിൽസ്റ്റേഷന്റെ നിർമ്മാണം നടന്നു വരുന്നു. നിരവധി വൻകിട ചെറുകിട വ്യവസായങ്ങളാണ് മട്ടന്നൂരിൽ പുതുതായി ഉയരാൻ പോകുന്നത്. എന്ത് സംരംഭം ആരംഭിക്കാൻ തീരുമാനിച്ചാലും അതിനുള്ള അടിസ്ഥാന സൗകര്യം സർക്കാർ ഒരുക്കും. ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കും. ഭൂമിയുടെ വില വ്യവസായത്തിലെ ഒരു ഷെയറായി കണ്ടാല്‍ മതി. അങ്ങിനെ സര്‍ക്കാര്‍ സ്വകാര്യ സംരംഭങ്ങള്‍ തുടങ്ങാനാവും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ അതിന് വിശ്വാസ്യത കിട്ടും. സര്‍ക്കാറിന്റെ പേരിലുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഇതുവഴി വിറ്റഴിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക