കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ ബന്ധു നിയമന വിവാദം. സിപിഎം പ്രാദേശിക നേതാക്കള്‍ ബന്ധുക്കള്‍ക്കായി നിയമനം തരപ്പെടുത്തുന്നു എന്ന ആരോപണവുമായി എഐടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകൾ.
ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങളിലുള്ളവരെപ്പോലും പരിഗണിക്കാതെയാണ് സിപിഎം നേതാക്കള്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കുമായി ഇടപെട്ടത്. ഇത്തരത്തില്‍ നിയമനം നേടിയവരുടെ പട്ടിക തയാറാക്കി പുറത്തുവിടുമെന്നും നേതാക്കള്‍ പറഞ്ഞു.
ശുചീകരണ ജോലി മുതല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) യിലെ നിയമനങ്ങളില്‍ വരെ ഇതുണ്ടെന്നു സിഐടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
കിയാലിന്റെ പല ടെന്‍ഡറുകളും പത്രപ്പരസ്യം പോലും നല്‍കാതെയാണു വിളിച്ചത്. വിവിധ ജോലികള്‍ ഏറ്റെടുത്ത ഏജന്‍സികളിലെ 4050 ശതമാനം നിയമനങ്ങളില്‍ കിയാലിന് അധികാരം ഉണ്ടായിട്ടും രാഷ്ട്രീയം നോക്കി പട്ടിക തയാറാക്കുകയാണു ചെയ്യുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
അതേസമയം നിയമനങ്ങളില്‍ പിഴവുകളുണ്ടെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ് പറഞ്ഞു. വീടു നഷ്ടപ്പെട്ടവര്‍ക്കു കിയാലിലും എയര്‍ഇന്ത്യ എയര്‍ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലുമായി ജോലി ഉറപ്പാക്കിയിട്ടുണ്ടെന്നും. വിവിധ ഏജന്‍സികള്‍ നടത്തുന്ന നിയമനങ്ങളില്‍ കിയാലിനു നേരിട്ടു നിയന്ത്രണമില്ലെന്നും. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്ന തൊഴിലാളികള്‍ക്കും മട്ടന്നൂര്‍ നഗരസഭയിലെയും കീഴല്ലൂര്‍ പഞ്ചായത്തിലെയും താമസക്കാര്‍ക്കും പരിഗണന നല്‍കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുളസീദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക