ശബരിമല വിവാദങ്ങളുടെ ബന്ധപ്പെട്ട് അടുത്തകാലത്ത് സെലിബ്രിറ്റി പരിവേഷം ലഭിച്ച ഐ പി എസ് ഉദ്യോഗസ്ഥനാണ് ശ്രീ യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രിയോട് പോലും തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് സംസാരിച്ച യതീഷ് ചന്ദ്ര കേരളത്തിലെ യുവവാക്കൾക്കിടയിൽ ശരിക്കും ഒരു സ്റ്റാർ ആയിട്ടുണ്ട്. സിനിമകളിൽ മാത്രം കണ്ടു വന്ന പോലീസ് കഥാപാത്രങ്ങളെ നേരിൽ കണ്ട അവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്ക് യതീഷ് ചന്ദ്ര ഐ പി എസ് എന്ന പോലീസുകാരന്റെ കൃത്യനിർവ്വഹണത്തിൽ നിന്നും ഉണ്ടായത്.
നിലയ്ക്കലിലെ ഡ്യൂട്ടിക്കിടയിൽ യതീഷ് ചന്ദ്രയ്ക്കെതിരെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്രിസ്ത്യാനിയായ നടി ഷീലയുടെ ബന്ധുവാണ് യതീഷ് എന്നത്. എന്നാൽ മലയാളത്തിലെ ഒരു പ്രമുഖ ദ്വൈമാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ യതീഷ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി.
‘എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശ. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കര്‍ണാടകയിലെ ദാവന്‍ഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ട്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്പോൾ അദ്ഭുതം തോന്നും. നൂറു ദിവസം ആയിട്ടേയുള്ളൂ നമ്മള് പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല, മനുഷ്യരായിരുന്നു. ആ ദിവസങ്ങളില്‍ സ്വന്തം കുടുംബത്തിന്റെ അവസ്ഥ പോലും നോക്കാതെയാണ് പല പൊലീസുകാരും കര്‍മനിരതരായത്. ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിനുപോലും ഞാന്‍ പങ്കെടുത്തില്ല. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോള്‍ എങ്ങനെ മോശക്കാരാകും? എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവന്‍ വേദനയാണിത്.’ – യതീഷ് ചന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക