കണ്ണൂർ: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ‘മനിതി’ സംഘത്തെ അനുകൂലിച്ചതിന് പൊതുപ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. പി.ഡി.പി, കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ സജീവ ആക്ടിവിസ്റ്റുമായ രാംദാസ് കതിരൂരിന്റെ തലശ്ശേരി പുന്നോല്‍ ഈയ്യത്തും കാട്ടിലെ വീടാണ് ആയുധധാരികളായ മുഖംമൂടിസംഘം അടിച്ചുതകര്‍ത്തത്.
ആയുധങ്ങളുമായെത്തിയവര്‍ വാതില്‍ തള്ളിത്തുറന്ന് മേശ, കസേര, ടി.വി, ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, അലമാര, ഡൈനിംഗ് ടേബിള്‍, ജനല്‍ ചില്ലുകള്‍ എന്നിവയെല്ലാം തകര്‍ത്തു. ഇന്നലെ രാവിലെ പത്തരയോടെയാണ് അക്രമം. രാംദാസ് സ്ഥലത്തില്ലായിരുന്നു. സംഘം ഇരച്ചെത്തുന്നത് കണ്ടതോടെ ഇദ്ദേഹത്തിന്റെ ഭാര്യ സുനിത കിടപ്പുമുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ടതിനാല്‍ അക്രമത്തിനിരയായില്ല.
സംഭവത്തിനു ശേഷം പുറത്തിറങ്ങിയ സുനിത ഭര്‍ത്താവിനെ വിളിച്ചു പറയുകയായിരുന്നു. ഇവരുടെ മകന് ബുദ്ധദേവ് എ.ഐ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനാണ്.
മനിതി സംഘടനാ പ്രവര്‍ത്തകരെ അനുകൂലിച്ച് നവമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പ്രതികാരമാണ് അക്രമമെന്ന് രാംദാസ് കതിരൂര്‍ പ്രതികരിച്ചു. രണ്ട് ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. ന്യൂമാഹി പൊലീസിന്റെ അന്വേഷണത്തില്‍ അക്രമികളുടേതെന്ന് കരുതുന്ന ഒരു കൊടുവാള് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക