പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള് പേടിക്കുക. കഴിയ്ക്കാന്‍ അതിയായ ആഗ്രഹം തോന്നിയാലും മധുരമൊന്ന് തൊട്ടുനോക്കാന്‍ പോലും പാടില്ലെന്നാണ് പല പ്രമേഹരോഗികള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
അരിഭക്ഷണത്തിന് പോലും വിലക്കുണ്ട്. പക്ഷേ അരിയല്ലാതെ മറ്റെന്തെങ്കിലും പാകം ചെയ്ത് കഴിയ്ക്കുകയാണെങ്കില്‍ ഒന്നിനും വിലക്കില്ല. അതുകൊണ്ടുതന്നെ ഉപ്പും മുളകുമൊക്കെ പാകത്തിന് ചേര്‍ത്ത് മധുരം നഷ്ടപ്പെട്ട സങ്കടം തീര്‍ക്കാന്‍ പലരും മറ്റു ഭക്ഷണങ്ങൾ ആവോളം കഴിയ്ക്കും.
നാരങ്ങാ വെള്ളം മധുരമിട്ട് കഴിയ്ക്കാനാണ് ആഗ്രഹമെങ്കിലും പറ്റാത്തതിനാല്‍ ഉപ്പിട്ട് കഴിച്ച് മോഹം തീര്‍ക്കും. എന്നാല്‍ ഉപ്പും പ്രമേഹരോഗികള്‍ക്ക് ശത്രുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കുറച്ചാല്‍ ഗുരുതരമായ പ്രശ്നങ്ങളില്‍നിന്നു പ്രമേഹരോഗികള്‍ക്ക് രക്ഷനേടാമത്രേ.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ 254 പേരില്‍ നടത്തിയ 13 പഠനങ്ങളെ ആസ്പദമാക്കി നടത്തിയ അവലോകനത്തിലാണ് കണ്ടെത്തല്‍. പഠനത്തിനു വിധേയരായവരോട് ഉപ്പിന്റെ ഉപഭോഗത്തില്‍ വലിയൊരളവു കുറയ്ക്കാന്‍ നിര്‍ദേശിച്ചു. ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് ദിവസം 11.9 ഗ്രാം, ടൈപ്പ് 2 രോഗികള്‍ക്ക് 7.2 ഗ്രാം എന്നീ അളവിലാണ് ഉപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
ഉപ്പിന്റെ അമിതമായ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു പ്രധാന കാരണമാകുന്നതായും പ്രമേഹബാധയുള്ളവരില്‍ ഇത് പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക