കൊച്ചി: എറണാകുളം-കായംകുളം പാതയിൽ ആലപ്പുഴ വഴിയുള്ള റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗത കൂട്ടാൻ റെയിൽവേ ഒരുങ്ങുന്നു. ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ല്‍ നിന്നു 30 കിലോമീറ്ററായി ഉയര്‍ത്താനുളള ശുപാര്‍ശ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്, റെയില്‍വേ മുഖ്യസുരക്ഷാ കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. പ്രധാനപാതയില്‍ (മെയിന്‍ ലൈന്‍) നിന്നു തിരിഞ്ഞ് പോകുന്ന പാതകളാണ് ലൂപ്പ് ലൈനുകള്‍.
മെയിന്‍ലൈന്‍ പ്ലാറ്റ്ഫോം ഇല്ലാത്ത സ്റ്റേഷനുകളില്‍ ലൂപ്പ് ലൈനുകളിലെ വേഗം കൂട്ടുന്നത് ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കും. ലൂപ്പ് ലൈന്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയെടുക്കാന്‍ ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വേണമെങ്കില്‍ വേഗം കൂട്ടുന്നതോടെ ഇതിനു 5 മിനിറ്റില്‍ താഴെ സമയം മതിയാകും.
വേഗം കൂട്ടുന്നതിനു മുന്നോടിയായി ലൂപ്പ് ലൈനുകളില്‍ ഭാരം കൂടിയ ഗുഡ്സ് ട്രെയിന്‍ ഉപയോഗിച്ചുളള പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി.
ലൂപ്പിലെ വേഗം കൂട്ടുന്നതോടെ സ്റ്റോപ്പുകളുടെ എണ്ണം അനുസരിച്ച് ട്രെയിനുകളുടെ യാത്രാസമയത്തില്‍ അരമണിക്കൂര്‍ വരെ ലാഭമുണ്ടാകും. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ ഓട്ടത്തിലാകും കാര്യമായ സമയലാഭമുണ്ടാകുക. വൈകിയോട്ടം കുറയ്ക്കാനുളള നടപടികളുടെ ഭാഗമായാണ് ലൂപ്പിലെ വേഗം കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക