തിരുവനന്തപുരം: തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കുട്ടിയുടെ പിതാവ് ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
2018 മേയിലാണ് ബിജു മരിച്ചത്. ഹൃദയാഘാതം മൂലമാണ് ബിജു മരിച്ചതെന്നാണ് ബന്ധുക്കല്‍ വിശ്വസിച്ചത്. എന്നാല്‍ ഇപ്പോള്‍ ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിന് മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് ബിജുവിന്റെ പിതാവ് ബാബു പറഞ്ഞു. വെള്ളിയാഴ്ച ബാബുവാണ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.
ബാബുവിന്റെ ഇളയ സഹോദരിയുടെ മകനാണ് അരുണ്‍. എന്നാല്‍ വീട്ടുകാരുമായി ഏറെ വര്‍ഷമായി അരുണിന് യാതൊരു ബന്ധവുമില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു അരുണ്‍. ബിജുവിന്റെ മരണത്തിനു പിന്നാലെയുണ്ടായ അരുണിന്റെ വരവാണ് ബന്ധുക്കളില്‍ സംശയം ഉളവാക്കിയത്. പത്തുവര്‍ഷം മുന്‍പാണ് ബിജു വിവാഹം കഴിച്ചത്. വിവാഹത്തിന് അരുണ്‍ പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് അരുണ്‍ ബിജുവില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇതു തിരികെ നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കല്ലാട്ടുമുക്കിലുള്ള ബിജുവിന്റെ വീട്ടില്‍ വച്ചായിരുന്നു വഴക്ക്. പിന്നീട് ബിജുവിന്റെ മരണത്തിനു ശേഷമാണ് അരുണിന്റെ വരവ്.
ഭര്‍ത്താവ് മരിച്ച് ആറുമാസമായപ്പോള്‍ തന്നെ യുവതി അരുണിനൊപ്പം ഇറങ്ങിപ്പോയി. കുട്ടികളോട് അടുപ്പം കാണിച്ചാണ് ഇയാള്‍ യുവതിയോട് അടുത്തത്. കുട്ടികളെ കാണാതിരിക്കാന്‍ വയ്യെന്ന പേരില്‍ അടുക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക