മലപ്പുറം: മലപ്പുറത്ത് പത്ത് വയസുകാരിയ്ക്ക് അമീബിക് മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിച്ച് ദാരുണാന്ത്യം. പെരിന്തല്‍മണ്ണയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമീബിക് മെനിഞ്ചൈറ്റിസ് ബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്.
വെള്ളത്തിലൂടെയാണ് ഈ രോഗാണു മനുഷ്യരിലേക്ക് പടര്‍ന്ന് പിടിക്കുന്നത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൂടുതലും ഈ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അതിനാൽ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന അറിയിച്ചു. കുളിക്കുമ്പോഴോ നീന്തുമ്പോഴോ ആകും ഒരാളുടെ ശരീരത്തിനുള്ളില്‍ രോഗാണു പ്രവേശിക്കുക. മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്കത്തിലേയ്ക്ക് പ്രവേശിക്കും. തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഈ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരില്ലെന്നാണ് വിദഗ്ധാഭിപ്രായം.
മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ഇന്നലെയാണ് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വീണ്ടും മെനിഞ്ചൈറ്റിസ് പിടികൂടിയിരിക്കുകയാണ്. നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്. ജലാശയങ്ങളിലാണ് ഈ ഏകകോശ ജീവിയെ സാധാരണ കണ്ടു വരുന്നത്. രാജ്യത്താകെ പത്തോളം പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക