ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 23 ന് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം ആറുമണിയോട് കൂടി അടയ്ക്കുന്ന ബീവറേജസ് ഔട്ലെറ്റുകളും ബാറുകളും ഇനി തുറക്കുക 23 നു വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം മാത്രമാകും. ഫലപ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വോട്ടെണ്ണലിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 111 ഡി വൈ എസ് പിമാർ, 395 ഇൻസ്പെക്ടർമാർ, 2632 എസ് ഐ/ എ എസ് ഐമാർ എന്നിവരുൾപ്പെടുന്ന 22640 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്താകെ വിന്യസിക്കും. കൂടാതെ കേന്ദ്ര സായുധ സേനയിൽ നിന്നും 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാന പരിപാലനത്തിനുണ്ടാകും. ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നും ആവശ്യം വരുന്ന പക്ഷം ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക