തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
നീന്തൽ പഠിക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽക്കുളം സജ്ജമാക്കും. ലഹരിക്കെതിരെ ജനകീയ പ്രചാരണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രവേശനോത്സവ ദിവസമായ ഇന്ന് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളിൽ ആശങ്കയില്ലെന്നും പ്രതിപക്ഷ അനുകൂല സംഘടനകൾ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപകരുടെ പ്രതിഷേധം നടക്കുകയാണ്.
മുൻ വർഷത്തെ പോലെ പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും കൂട്ടാനുള്ള പരിശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. ഒന്നാം തരം മുതൽ പന്ത്രണ്ടാം തരം വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പതിറ്റാണ്ടുകൾക്ക് ശേഷം വിദ്യാഭ്യാസമേഖലയിലെ ഘടനാപരമായ മാറ്റങ്ങളോടെയാണ് ക്ലാസ് തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക