അപകട സമയത്ത് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാറിലുണ്ടായിരുന്ന 44 പവൻ സ്വർണത്തിന്റെയും രണ്ടു ലക്ഷം രൂപയുടെയും വിവരങ്ങൾ വെളിപ്പെടുത്തി ഭാര്യ ലക്ഷ്മി. സ്വർണ്ണം ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ധരിക്കാനായി ലോക്കറിൽ നിന്നും എടുത്തതാണെന്നും തിരികെ വയ്ക്കാൻ സാധിക്കാത്തതിനാൽ യാത്രയിൽ ഒപ്പം കൊണ്ട് പോകുകയായിരുന്നു എന്നുമാണ് ലക്ഷ്മി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിന്റെ നൂലുകെട്ടിന് സമ്മാനമായി ലഭിച്ചവയായിരുന്നു കണ്ടെടുത്ത സ്വർണനാണയങ്ങൾ. പണം കൂടെ കരുതിയത് നേർച്ചയുടെ ആവശ്യങ്ങൾക്കായാണ്; ലക്ഷ്മി പറഞ്ഞു.
കാറിലുണ്ടായിരുന്ന സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ടതല്ല എന്ന് ക്രൈം ബ്രാഞ്ച് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും സ്വർണത്തെ സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും സജീവമാണ്. തൃശ്ശൂരിലെ യാത്രയ്ക്കിടയിൽ വച്ച് ആരെങ്കിലും കൊടുത്തതാണോ, ആർക്കെങ്കിലും പണയം വയ്ക്കാനായി നല്കിയതാണോ ഈ സ്വർണ്ണം എന്നെല്ലാം അന്വേഷിച്ചു വരികയാണ്, കൂടാതെ കാറിലുണ്ടായിരുന്ന പണം കടമായി കൊടുത്തത് തിരിച്ചു കിട്ടിയ പണമാണോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ കാറിനുള്ളിൽ 44 പവൻ സ്വർണ്ണവും രണ്ടുലക്ഷം രൂപയുടെ നോട്ടുകെട്ടുകളും ഉണ്ടായിരുന്നതായി പോലീസ് രേഖകളിലുണ്ട്. രണ്ടു ബാഗുകളിലായിരുന്നു സ്വർണ്ണവും പണവും സൂക്ഷിച്ചിരുന്നത്. ലോക്കറ്റ്, മാല, വള, സ്വർണ്ണനാണനയം, മോതിരം എന്നിങ്ങനെയുള്ള ആഭരണങ്ങളാണ് സ്വർണ്ണമായി സൂക്ഷിച്ചിരുന്നത്. അപകടശേഷം ലക്ഷ്മിയുടെ ബന്ധുക്കളും പ്രകാശൻ തമ്പിയും ചേർന്ന് സ്റ്റേഷനിലെത്തി ആഭരണവും പണവും കൈപ്പറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക