ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും അദ്ദേഹവും താനും തമ്മിൽ ഒരു വർഷമായി വീഡിയോ കാൾ ചെയ്യാറുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും പരിഹാസരൂപേണയുള്ള അടിക്കുറിപ്പോടു കൂടിയ പോസ്റ്റ് ഷെയർ ചെയ്തതിനെയും തുടർന്ന് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു. പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവർത്തകനാണ് അറസ്റ്റിലായത്. ഇതിനു പുറമെ വാർത്ത പ്രസിദ്ധീകരിച്ച നോയിഡയിലെ സ്വകാര്യ വാർത്താചാനൽ രണ്ടു മാസത്തേക്ക് അടച്ചു പൂട്ടിക്കുകയും ചെയ്തു.
യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും അദ്ദേഹം താനുമായി ഒരു വര്‍ഷമായി വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും കാണ്‍പുര്‍ സ്വദേശിനി അവകാശവാദം ഉന്നയിക്കുന്ന വീഡിയോയാണ് പ്രശാന്ത് തന്റെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തത്. ഇത് അപകീര്‍ത്തികരവും അവാസ്തവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിനെതിരെ കേസെടുത്തത്. ശനിയാഴ്ച രാവിലെയാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട സ്ത്രീയെയും അറസ്റ്റ് ചെയ്തു.
പ്രശാന്തിന്റെ അറസ്റ്റിനെ നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന പ്രവൃത്തിയായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അപലപിച്ചിരുന്നു. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രശാന്തിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാജ്യപ്രചരണങ്ങള് നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് നോയിഡ സിറ്റി മജിസ്ട്രേറ്റ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ലൈസന്‍സില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ചാനല്‍ മേധാവിയേയും എഡിറ്ററേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക