മലപ്പുറം: മലപ്പുറം പാണക്കാട് ഡി.യു.എച്ച്.എസില്‍ റാഗിങ്ങിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ പിതാവ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്കൂളിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയും കോട്ടപ്പടി പള്ളിക്കര വളപ്പില്‍ ഷാജിയുടെ മകനുമായ മുഹമ്മദ് അനസാണ് മര്‍ദ്ദനത്തിന് ഇരയായത്. അനസിനോട് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ താടി കളഞ്ഞു മാത്രമേ സ്കൂളില്‍ വരാവൂ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. താക്കീതായി നല്കിയ സമയപരിധിക്ക് ശേഷവും അനസ് താടി ഒഴിവാക്കാതെ സ്കൂളില്‍ എത്തിയതാണ് മര്‍ദ്ദനത്തിനുള്ള പ്രധാന കാരണം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത്, പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിനും കണ്ണിനും സാരമായി പരുക്കേറ്റു. ആദ്യം മലപ്പുറം കോട്ടപ്പടി ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ഥിയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക