ബര്‍മിങാം: ലോകകപ്പില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
തമീം ഇക്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), മുഷ്ഫിഖുര്‍ റഹീം (24), ലിറ്റണ്‍ ദാസ് (22) എന്നിവര്‍ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ബൗളിങ്ങില്‍ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന് വെല്ലുവിളി ഉയർത്തിയത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു.
ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത്ത് 92 പന്തില്‍ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്താണ് മടങ്ങിയത്.
സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്.രോഹിത്തും കെ.എല്‍ രാഹുലും ചേര്‍ന്ന ഓപ്പണിങ് സഖ്യം 180 റണ്‍സ് എടുത്തു പുറത്തായിരുന്നു. 92 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുൽ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക