തിരുവനന്തപുരം: കാലവര്‍ഷം ഇനിയും ശക്തിപ്പെടാതെവന്നാല്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സ്ഥിതി വരുമെന്ന് കെ.എസ്.ഇ.ബി. അടുത്ത ആഴ്ച മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. 15ന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്യുമെന്നും ചെയര്മാന് എന്‍.എസ്. പിള്ള പറഞ്ഞു.
ഇപ്പോള്‍ അണക്കെട്ടുകളില്‍ 432 ദശലക്ഷം യൂണിറ്റ് വൈദ്യുതോത്പാദനത്തിനുളള ജലമാണുള്ളത്. ഈ വര്‍ഷം കിട്ടിയത് 168 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രം. ഇതിനുമുമ്പ് 305 ദശലക്ഷം യൂണിറ്റായിരുന്നു. ജൂണ്‍ മാസത്തില്‍ വന്ന പരമാവധി ഉപഭോഗം 82.19 ദശലക്ഷം യൂണിറ്റും ശരാശരി ഉപഭോഗം 72.54 ദശലക്ഷം യൂണിറ്റുമാണ്. ഈ മാസം പ്രതീക്ഷിക്കുന്ന പരമാവധി നീരൊഴുക്ക് 1523 ദശലക്ഷം യൂണിറ്റാണ്. ഇതിന്റെ 25 ശതമാനം ലഭിക്കുകയാണെങ്കില്‍ പോലും ആഗസ്റ്റ് ആദ്യവാരം അലര്‍ട്ട് ലെവലായ 392 ദശലക്ഷം യൂണിറ്റിനു മുകളില്‍ സംഭരണശേഷി നിലനിറുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ സഹചര്യത്തില്‍ ചില മുന്‍കരുതലുകള്‍ ബോര്‍ഡ് സ്വീകരിക്കും. യൂണിറ്റിന് ശരാശരി 60 പൈസ മുതല്‍ 70 പൈസ വരെ കൂട്ടണമെന്ന് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവ് വന്നതുകൊണ്ടാണ് ബുധനാഴ്ച വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും അത് ലോഡ്ഷെഡിംഗ് അല്ലെന്നും ചെയര്മാന് വ്യക്തമാക്കി.
ഉപഭോഗം കുറയ്ക്കാന്‍ എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കും. വ്യവസായികളോട് സ്വന്തം നിലയിലുള്ള വൈദ്യുതിയുടെ ഉപഭോഗം കൂട്ടാന്‍ ആവശ്യപ്പെടും. ലഭ്യമായ എല്ലാ സ്രോതസുകളില്‍ നിന്നും വൈദ്യുതി എത്തിക്കും. ഇടമണ്‍- കൊച്ചി 400 കെ.വി ലൈന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കും. വൈദ്യുതി ബോര്‍ഡിന്റെ കമ്മി എണ്ണായിരം കോടി രൂപ കവിഞ്ഞുവെന്ന് ചെയര്മാന് പറഞ്ഞു. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് വരവ് ചെലവ് കണക്കുകള്‍ റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്. കമ്മി കൂടിയതുകാരണം കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ കെ.എസ്.ഇ.ബിക്ക് എ ഗ്രേഡ് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക