തിരുവനന്തപുരം: അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലര്‍മാര്‍ക്കെതിരെ കര്‍ശനനടപടിക്ക് മോട്ടോര്‍വാഹ വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഡീലര്‍മാരുടെ വില്‍പ്പന തടയാനാണ് തീരുമാനം.
വിറ്റ വാഹനത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ നല്‍കാത്ത ഡീലര്‍മാരുടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും ഇവര്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങള്‍ക്കുള്ള താത്കാലിക പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങളും തടയാനാണ് നീക്കം നടക്കുന്നത്.
2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് വാഹനം ഷോറൂമില്‍നിന്നു പുറത്തിറക്കുമ്പോൾ തന്നെ ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷ നമ്പർ പ്ലേറ്റുകള്‍ നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ചു നല്‍കണം.
വാഹനം റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഡീലര്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നല്‍കണമെന്നാണ് കേന്ദ്രനിയമം. എന്നാല്‍ മിക്ക ഡീലര്‍മാരും അതിസുരക്ഷാ നമ്പർപ്ലേറ്റ് അച്ചടിക്കുള്ള ഒരുക്കങ്ങള്പോലും നടത്തിയിട്ടില്ല. ഇതുകാരണം ആര് സി ബുക്ക് വിതരണവും മുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിനുവേണ്ടി ദിവസവും ഒട്ടേറെ വാഹന ഉടമകളാണ് ആര്.ടി. ഓഫീസുകളില്‍ എത്തുന്നത്. ഇതോടെ തങ്ങളുടേതല്ലാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ട ഗതികേടിലായതോടെയാണ് കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
വ്യാജ നമ്പർ പ്ലേറ്റുകള്‍ തടയാന്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ തയാറാക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തേര്‍ഡ് രജിസ്ട്രേഷന് മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റില്‍ ഉണ്ടായിരിക്കണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ വിദ്യ ഉപയോഗിച്ച് നമ്പർ പ്ലേറ്റില്‍ ഘടിപ്പിക്കും. വാഹനത്തിന്റെ എന്ജിന് നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുന്നതിനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം നടക്കുന്നത്.
വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പർ, എന്ജിന്, ഷാസി നമ്പറുകൾ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കി മാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. ഈ നമ്പർ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്മ്മാതാക്കള്ക്കാണ്. നമ്പർ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹന നിര്‍മ്മാതാവിന് ഏര്‍പ്പെടുത്താം. പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പർ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും.
എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പർ പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. അതേസമയം പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് അത് ഘടിപ്പിക്കുന്നതില്‍ തടസ്സമില്ല.
2001 സെപ്റ്റംബറില്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ ദില്ലി, ഗുജറാത്ത്, ബംഗാള്‍, അസം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പിലായത്. സംസ്ഥാനത്ത് ഇതിന് പലതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ലേലത്തില്‍ പങ്കെടുത്ത കമ്പനികൾ തമ്മിലുള്ള തര്‍ക്കം നടപടികള്‍ തടസപ്പെടുകയായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ വിതരണം ചെയ്യാത്ത വാഹന ഡീലര്‍മാര്‍ക്കെതിരെ കര്‍ശനനടപടിക്ക് മോട്ടോര്‍വാഹ വകുപ്പ് തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക