ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടിത്തറ ഒന്നുപാളിയെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ ശക്തമായി തിരികെവരാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതാക്കൾ. ചുരുക്കം പറഞ്ഞാൽ ചുവടൊന്നു മാറ്റിചവുട്ടുകയാണെന്നർത്ഥം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും സ്ഥാനമൊഴിഞ്ഞു നിൽക്കുന്ന രാഹുൽ ഗാന്ധി ഇതാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാനായി അമേഠിയിലേക്ക് പോകുകയാണ്. ആദ്യ കാൽ എവിടെ നിന്ന് പതറിയോ അവിടെനിന്ന് തുടക്കം.
2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാവ് സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ നാളെ കോൺഗ്രസിന്റെ കുടുംബ മണ്ഡലമായ അമേഠിയിൽ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനായി എത്തും. നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങള്‍ നേരിട്ടറിയുകയാണ് ലക്ഷ്യം. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടാകും. ഇവിടെനിന്നും രാഹുല്‍ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല.
അമേഠിയില്‍ രാഹുലിന്റെ തോല്വിപഠിക്കാന് സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രതിനിധി കെ.എല്‍. ശര്‍മയെയും എ.ഐ.സി.സി. സെക്രട്ടറി സുബൈര്‍ ഖാനെയും നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെയും ബി.എസ്.പി.യുടെയും നിസ്സഹകരണമാണ് തോല്വിക്കുപിന്നിലെന്നാണ് ഇവര്‍ റിപ്പോര്‍ട്ടുനല്‍കിയത്. ഇരുപാര്‍ട്ടികളും ഇത്തവണ അമേഠിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് പരാജയകാരണങ്ങളെക്കുറിച്ച് നേരിട്ട് പ്രവര്‍ത്തകരില്‍നിന്ന് മനസ്സിലാക്കണമെന്ന് മനീഷ് തിവാരിയെപ്പോലുള്ള നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് അമേഠി സന്ദര്‍ശിക്കാനുള്ള തീരുമാനം എടുത്തത്.
എസ്.പി.ക്കും ബി.എസ്.പി.ക്കും സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ അവരുടെ വോട്ട് ബി.ജെ.പി.ക്കുപോയി എന്നുതന്നെയാണിപ്പോഴും അമേഠിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. രാഹുലിന് 2014-ല്‍ കിട്ടിയ വോട്ടിനെക്കാള്‍ കൂടുതല്‍ 2019-ല്‍ കിട്ടിയിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, 2014-ല്‍ ബി.എസ്.പി.ക്ക് കിട്ടിയ 57,000 വോട്ട് കോണ്‍ഗ്രസിന് ലഭിച്ചുമില്ല. അതിനാല്‍ 55,000 വോട്ടിന് രാഹുല്‍ തോറ്റു എന്നാണ് നേതാക്കളുടെ വാദം. ഇതെല്ലം വിശദമായി പഠിക്കാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് അമേഠിയിലേക്കുള്ള രാഹുലിന്റെ രംഗ പ്രേവേശനം.
കോൺഗ്രസിന്റെ മുൻപിൽ നിൽക്കുന്ന നിർണായക തീരുമാനമാണ് അടുത്ത കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ആരെന്നത്.
അധ്യക്ഷനായി ദളിത് വിഭാഗത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവോ അല്ലെങ്കില്‍ യുവരക്തമോ വരുമെന്ന് ഏറക്കുറെ ഉറപ്പായി. മുതിര്‍ന്ന നേതാവും ദളിത് വിഭാഗത്തില്നിന്നുള്ളയാളുമായ സുശീല്‍ കുമാര്‍ ഷിന്ദേ, യുവനേതാവ് സച്ചിന് പൈലറ്റ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം ലഭിക്കുന്നത്. പരിഗണിച്ചിരുന്ന ആറുപേരുകളിലൊന്നായ മീരാകുമാറിനെ ഇപ്പോള്‍ ആരും പിന്തുണയ്ക്കുന്നില്ല.
അടുത്തയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതിയില്‍ യുവാവ് വേണമെന്ന നിര്‍ദേശത്തിനാണ് മുന്‍തൂക്കം ലഭിക്കുന്നതെങ്കില്‍ സച്ചിന് പൈലറ്റോ ജ്യോതിരാദിത്യസിന്ധ്യയോ കോണ്‍ഗ്രസ് അധ്യക്ഷനാവും. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കാനുള്ള അടിത്തറപ്രവര്ത്തനങ്ങള് നടത്തിയതാണ് സച്ചിന് മുന്‍തൂക്കം നല്‍കുന്നത്. മധ്യപ്രദേശിലെ ഗുണയില്‍ തോറ്റെങ്കിലും വ്യക്തിത്വവും ആജ്ഞാശക്തിയുമാണ് ജ്യോതിരാദിത്യസിന്ധ്യയെ പരിഗണിക്കുന്നതിനുള്ള കാരണങ്ങള്‍. പരിചയസമ്പന്നനെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് ദളിത് വിഭാഗത്തില്‍നിന്ന് മാത്രമാവും. ഷിന്ദേയെ കൂടാതെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, മുകുള്‍ വാസ്നിക് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.
എന്തായാലും ഒരു ശക്തമായ തിരിച്ചുവരവ് തന്നെ കോൺഗ്രസിനുണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. രാഹുലും പ്രിയങ്കയും നാളെ അമേഠിയിൽ എത്തുന്നതും നേതാക്കൾക്കും ജനങ്ങൾക്കും ഒരു വലിയ പ്രേതീക്ഷയാണ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക