ആലപ്പുഴ: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞതിലുള്ള പ്രതിഷേധമായി തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞു. കൈന കരിയില്‍ നിന്നു കല്ലുപാലത്തിനു സമീപമുള്ള സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പത്തൊന്‍പതുകാരിയെ വാനില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. രാവിലെ പത്തിനാണ് സംഭവം. വിദ്യാര്‍ഥിനിയായ കുട്ടനാട്ടുകാരി പറഞ്ഞുണ്ടാക്കിയ കഥ തട്ടിപ്പാണെന്നു പോലീസ് കണ്ടെത്തി.
തുവാല കൊണ്ട് മുഖം മൂടിയ ആള് തന്നെ അബോധാവസ്ഥയിലാക്കി വാനില്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കഥ. വൈകിട്ട് ബോധം തിരികെ കിട്ടിയപ്പോള്‍ തുറവൂര്‍ ജങ്ഷന് സമീപത്തായിരുന്നു വെന്നും അവിടെ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടി പോലീസിൽ വിവരം അറിയിച്ചെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. പരാതി ലഭിച്ച കുത്തിയതോട് പോലീസ് അറിയിച്ചതനുസരിച്ച് നോര്‍ത്ത് പോലീസ് പോയി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
എന്നാല്‍ അമ്മ വഴക്കു പറഞ്ഞതില്‍ വിഷമിച്ച് ബസില്‍ കലവൂരിലെത്തിയ പെണ്‍കുട്ടി അവിടെ പ്രാര്‍ഥനാലയത്തില്‍ പോയി. തുടര്‍ന്ന് ഒരു കന്യാസ്ത്രീയെ കാണാനുള്ള യാത്രയ്ക്കിടെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ വിഷമമായി. തുടര്‍ന്ന് കഥയുണ്ടാക്കി പോലീസിൽ അറിയിക്കുകയായിരുന്നു വെന്നു സൗത്ത് സിഐ കെ.എസ്.രാജേഷ് പറഞ്ഞു. വനിതാ പോലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കഥയുടെ കെട്ടഴിഞ്ഞത്. രാത്രിയില്‍ പോലീസ് ജീപ്പില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. അച്ഛന് മരിച്ചതിനാല്‍ അമ്മ കൂലിപ്പണി ചെയ്താണ് വിദ്യര്‍ഥിനിയുള്‍പ്പെടെ 3 പെണ്മക്കളെ വളര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക