തിരുവനന്തപുരം: വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കൊണ്ട് സംസ്ഥാനത്തെ റേഷന്‍ കടയുടമകള്‍ അനിശ്ചതകാല സമരത്തിനൊരുങ്ങുന്നു. കടകളടച്ച് സമരം നടത്താനാണ് ഇവരുടെ തീരുമാനം. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അടുത്ത മാസം ഏഴിന് സൂചനാ സമരം നടത്തുമെന്നാണ് റേഷൻ കടയുടമകൾ അറിയിച്ചത്.
നിലവില്‍ ലഭിക്കുന്ന വേതനം കൊണ്ട് റേഷന്‍കട നടത്തി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നും സെയില്സ്മാന് വേതനം നല്കാന് അധികൃതര്‍ തയ്യാറാകണമെന്നുമാണ് റേഷൻ കട ഉടമകൾ പറയുന്നത്. മാസങ്ങളുടെ കുടിശികയാണ് പലപ്പോഴും വേതനത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. ഇതിനു പകരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ തൊട്ടടുത്ത മാസം തന്നെ വേതനം നല്കാന് അധികൃതര്‍ തയ്യാറാകണമെന്നും വ്യാപാരികളുടെ ആവശ്യത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക