ന്യൂഡൽഹി: നേതാക്കൾക്കുൾപ്പെടെ കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശശി തരൂർ. വിശ്വാസം നഷ്ടപ്പെട്ട് കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും മുമ്പ് അധ്യക്ഷനെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കർണാടകത്തിൽ കോൺഗ്രസ് സഖ്യ സർക്കാരിനെ ബിജെപി അട്ടിമറിച്ചതിനു പിന്നാലെയാണ് തരൂരിന്റെ പരസ്യ പ്രസ്താവന നടന്നത്. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷനെ കണ്ടെത്താനാകാതെ കോൺഗ്രസ് നാഥനില്ലാ കളരിയായെന്ന് കഴിഞ്ഞ ദിവസം തരൂർ തുറന്നടിച്ചിരുന്നു.
കർണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് തടയാൻ ദേശീയ നേതൃത്വമുണ്ടായിരുന്നില്ല. ഗോവയിൽ പ്രതിപക്ഷ നേതാവുതന്നെ ഭൂരിപക്ഷം എംഎൽഎമാരെയും കൂട്ടി ബിജെപിയിലേക്കു പോയി. നാമനിർദേശം ചെയ്യുന്നതിനുപകരം സംഘടനാ തെരഞ്ഞെടുപ്പു നടത്തി അധ്യക്ഷനെ തെരഞ്ഞെടുക്കണം.
യുവാക്കൾ നേതൃത്വത്തിലും എല്ലാ സമിതികളിലും വരണം. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എട്ടാഴ്ചയായിട്ടും ഒരു നേതാവിന്റെ പേര് പ്രഖ്യാപിക്കാനായിട്ടില്ല. പിസിസി പട്ടികയിലുള്ളവർ മത്സരിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തണം. പ്രിയങ്ക ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് സ്വാഗതാർഹമാണ്. അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. തരൂരിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. യുവരക്തം അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ് ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധി അധ്യക്ഷയാകാൻ യോഗ്യയാണെന്ന് അമരീന്ദർ സിങ് പറഞ്ഞു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി, മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രി എന്നിവരും പ്രിയങ്കയ്ക്കായി രംഗത്തു വന്നു.
കോൺഗ്രസ് അനാഥമാണെന്നും തെരഞ്ഞെടുപ്പിലൂടെ എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവനയുടെ പേരിലും കേരളത്തിലെ കോൺഗ്രസിൽ അടി തുടങ്ങി. തരൂരിന്റെ പ്രസ്താവന വന്നയുടൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർപ്പുമായി രംഗത്തെത്തി. തരൂരിന്റെ പ്രസ്താവന അനാവശ്യമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തരൂർ ‘ഓവർസ്മാർട്ട്’ ആകാൻ ശ്രമിക്കുന്നുവെന്നാണ് മുല്ലപ്പള്ളി അനൂകൂലികൾ പറയുന്നത്.
പ്രിയങ്കഗാന്ധിയാണെങ്കിലും തെരഞ്ഞെടുപ്പിലൂടെ മാത്രമേ പാർട്ടി ഭാരവാഹിത്വത്തിലെത്താവൂ എന്ന് തരൂർ പറഞ്ഞത് നിന്ദയാണെന്നും ഇവർ പറയുന്നു. വിഷയത്തിൽ തന്റെ പ്രതിഷേധം നേരിട്ടറിയിക്കാൻ മുല്ലപ്പള്ളി തരൂരിനെ വിളിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തരൂരിന്റെ നിലപാടിനൊപ്പമാണ്. എന്നാൽ ഉമ്മൻ ചാണ്ടി വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിച്ചു.
കോൺഗ്രസ് പ്രവർത്തകരും അണികളും എന്തുചെയ്യണമെന്ന് അറിയാതെ കടുത്ത ആശയക്കുഴപ്പത്തിലാണെന്ന് മുൻ രാജ്യസഭാ ഡപ്യൂട്ടി സ്പീക്കറും കോൺഗ്രസ് നേതാവുമായ പിജെ കുര്യൻ പറഞ്ഞു. എഐസിസി അധ്യക്ഷനാകാൻ പാർട്ടിയിൽ നിരവധി പേരുണ്ട്. കർണാടകയിലു ഗോവയിലും നടന്ന സംഭവങ്ങൾക്ക് ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്നും കുര്യൻ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക