കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.
റണ്‍വെയില്‍ വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടച്ചത്. മഴ മാറിയാല്‍ ഞായറാഴ്ച രാത്രി സര്‍വീസ് പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതെ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടിരുന്നു. ദുബായില്‍നിന്ന് എത്തിയ എമിറേറ്റ്സ് എയര്‍ലൈന്‍സ്, അബുദാബിയില്‍നിന്നു വന്ന ഇത്തിഹാദ്, ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങളാണ് ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടത്. ഇന്നലെ പകല്‍ സമയത്തു വിമാനങ്ങള്‍ തടസമില്ലാതെയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക