വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ സാന്ത്വനവുമായി മുംബൈ മലയാളികൾ.
കനത്ത മഴയിൽ പശ്ചിമ മഹാരാഷ്ട്രയിൽ ലക്ഷത്തിലേറെ പേരെയാണ് മാറ്റി പാർപ്പിച്ചത്. മഴക്കെടുതിയിൽ ഇതുവരെ 16 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ദുരിത മേഖലകൾ സന്ദർശിച്ച് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് മുംബൈയിലെ മലയാളികൾ.
കേരളം കണ്ട മഹാദുരന്തത്തിൽ കഴിഞ്ഞ വർഷം രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആദ്യം ഇറങ്ങി തിരിച്ചത് മുംബൈ മലയാളികളായിരുന്നു. പണത്തിനു പുറമെ വസ്ത്രവും ധാന്യങ്ങളും മഹാനഗരത്തിന്റെ ഓരോ കോണിൽ നിന്നും നാട്ടിലേക്കൊഴുകിയിരുന്നു. അതിജീവനത്തിന്റെ പാതയിൽ മുംബൈ മലയാളികളുടെ പങ്ക് നിസ്സീമമായിരുന്നു.
വാഷിയിലെ കേരള ഹൗസിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചു ആലോചിക്കാൻ മുംബൈ മലയാളികളുടെയും സംഘടനകളുടെയും ഒരു യോഗം നടന്നു. അതിന്റെ ഫലമായി മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ സഹായം എത്തിക്കാൻ മുംബൈയിലെ എല്ലാ മലയാളികളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന അതി സുന്ദരമായ കാഴ്ചകളാണു കഴിഞ്ഞ നാലു ദിവസങ്ങളിലായി വാഷി കേരള ഹൗസിൽ കാണുന്നത്.
മുംബൈയിലെ വിവിധ സംഘടനകളും മലയാളി സമാജങ്ങളും കേരളീയ കേന്ദ്ര സംഘടനയും സാധാരണക്കാരും പ്രമുഖ വ്യക്തികളും അടക്കം അവരുടേതായ രീതിയിൽ സഹായം നല്കാൻ മുന്നോട്ട് വന്നത് നമ്മളിൽ നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ല എന്നതിനുള്ള തെളിവാണ്.
ഭക്ഷണ സാമഗ്രികൾ നിറച്ച അയ്യായിരത്തോളം കിറ്റുകൾ ആണ് സഹായം വിതരണം ചെയ്യാൻ തയ്യാറാക്കുന്നത്. ഒരു കിറ്റിൽ അഞ്ചു കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ പരിപ്പ്, ചായപ്പൊടി, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവയാണ് നിർബന്ധമായും തയ്യാറാക്കിയിട്ടുളളത്. ഇതിനു പുറമെ പേസ്റ്റ്, ബ്രഷ്, വിവിധ തരം ഉടുപ്പുകളും തുണിത്തരങ്ങളും അവശ്യ വസ്തുക്കളും വിതരണത്തിന് തയ്യാറാക്കുന്നുണ്ട്.
നാൽപ്പതു മുതൽ അമ്പതു ടണ്ണോളം വരുന്ന വസ്തുക്കളാണ് ഇപ്പോൾ വിതരണത്തിന് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇന്നലെയും ഇന്നുമായി കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ് നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിയ വളണ്ടിയർമാർ.
കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ അഞ്ചു വയസുമുതൽ എഴുപത്തി അഞ്ചു വയസുവരെയുള്ളവർ ഈ സൽപ്രവർത്തിയിൽ സഹകരിച്ച് പ്രവർത്തിക്കുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെ സാധനങ്ങൾ നിറച്ച ട്രക്കുകൾ കോലാപ്പൂരിലേക്ക് പുറപ്പെടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക