വയനാട്: സഭയിൽ നിന്ന് പുറത്താക്കിയാലും മഠത്തില്‍ നിന്ന് തന്നെ ഇറക്കിവിടാനുള്ള സന്യാസി സമൂഹത്തിന്റെ തീരുമാനം നിയമപരമായി നടപ്പാക്കാനാവില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സിസ്റ്റര്‍ ലൂസി ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം ആവശ്യപ്പെട്ടത്.
എന്നാൽ സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികൾ നടക്കുകയാണ്. അതുകൊണ്ട് മഠത്തില്‍ നിന്നും തന്നെ നിര്‍ബന്ധിച്ച് ഇറക്കിവിടാൻ ആർക്കും സാധിക്കില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ കുടുംബത്തിന് സഭ കത്തയച്ചിരുന്നു. ലൂസിക്ക് സഭയുടെ ഒരു അവകാശവും നല്‍കില്ലെന്ന് സഭ കത്തിലൂടെ വ്യക്തമാക്കുന്നു. 10 ദിവസത്തിനകം സന്ന്യാസ ഭവനത്തില്‍ നിന്ന് പുറത്തു പോകണമെന്നായിരുന്നു കത്തിലെ ആവശ്യം.
എന്നാല്‍, ഇക്കാര്യം ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് സഭ കത്തയച്ചത് ശരിയായ നടപടിയല്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചത്.
കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സമരത്തില്‍ പങ്കെടുത്തതിന് ശേഷം നിരവധി തവണ കത്തോലിക്ക സഭ ലൂസി കളപ്പുരക്ക് നോട്ടീസ് നല്‍കിയിരുന്നു . കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീകള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നോട്ടീസ്.
കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി കുറ്റങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക