കാഞ്ചീപുരം: 48 നാള്. കോടി ദര്‍ശനം. അനന്തരം ഇന്നലെ രാത്രിയില്‍ അത്തിവരദര്‍ അനന്തസരസ് പുഷ്കരണി തീര്‍ത്ഥത്തിലേക്ക് മറഞ്ഞു. ഇനി ഉയിര്‍പ്പ് 2059ല്‍ മാത്രം. ഇതോടെ കാഞ്ചീപുരം പട്ടണത്തെ ജനസാഗരത്തില്‍ മുക്കിയ 40 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ഉത്സവത്തിനും സമാപനമായി. ഇന്നു മുതല്‍ എത്തുന്ന ഭക്തര്‍ക്ക് അത്തി വരദര്‍ ശയിക്കുന്ന തീര്‍ത്ഥം കണ്ടു മടങ്ങാനെ കഴിയൂ.
ജൂലായ് ഒന്നിനു തുടങ്ങിയ ഉത്സവത്തില്‍ അത്തിവരദരെ ദര്‍ശിക്കാനായി ഒരു കോടിയില്‍പരം ഭക്തര്‍ രാജ്യമെമ്പാടും നിന്നെത്തിയിരുന്നു. പത്തു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചത്. തിക്കിലും തിരക്കിലും 11 പേര് മരിച്ചിരുന്നു 150 പേര്‍ക്ക് പരിക്ക് പറ്റി. അവസാനനാളായ 16ന് നാലു കിലോമീറ്ററോളം ക്യൂ ഉണ്ടായിരുന്നു. അവസാന നാളുകളില്‍ പട്ടണത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി എ.പനീര്‍ശെല്‍വം, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു, മുന്‍ പ്രധാനമന്ത്രി എച്ച്. ഡി.ദേവഗൗഡ, സൂപ്പര്‍താരം രജനികാന്ത്, നടി നയന്‍താര തുടങ്ങി നിരവധി പ്രമുഖര്‍ ദര്‍ശനം നടത്തി.
ഇന്നലെ രാത്രി പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തീര്‍ത്ഥത്തിലേക്ക് വിഗ്രഹം കൊണ്ടു പോയത്. അടുത്ത 40 വര്‍ഷം വിഗ്രഹം പുഷ്കരണി തീര്ത്ഥത്തിലായിരിക്കും. 12 അടി നീളമുള്ള വെള്ളിപേടകത്തിലാക്കിയാണ് 9 അടി നീളമുള്ള വിഗ്രഹം താഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക