ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം രാജ്യത്തെ എല്ലാ കേന്ദ്ര-സംസ്ഥാന വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന വെബ് പോര്‍ട്ടല്‍ വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്.
സര്‍ക്കാരിതര സംഘടനയായ പ്രവാസി ലീഗല്‍ സെല്‍ അഭിഭാഷകന് ജോസ് അബ്രഹാം മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് നോട്ടീസ് നല്‍കിയത്.
എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ ലഭിക്കുന്നതിന് പ്രവാസികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ വെബ്സൈറ്റ് സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി എല്ലാ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും പ്രവാസികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് വിവരങ്ങള്‍ അന്വേഷിക്കാനാവും. ഇതിന് നിശ്ചിത തുകയും അപേക്ഷകന് നല്‍കണം.
2013 ഡിസംബറില്‍ ഓണ്‍ലൈന്‍ വിവരാവകാശ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിനുള്ള സാങ്കേതിക പിന്തുണ നല്കാന് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിനെയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരും ഡെല്‍ഹി സര്‍ക്കാരും മാത്രമാണ് ഓണ്‍ലൈന്‍ വിവരാവകാശ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
നിലവില്‍ വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് അപേക്ഷ എഴുതി നല്‍കണം. പോസ്റ്റ് ഓഫീസ് വഴിയാണ് അപേക്ഷ അയക്കുന്നത്. ഇത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക